വിദ്യാലയങ്ങളിൽ മലയാളം നിർബന്ധമാക്കിയ മലയാളം ബില്ലുൾപ്പെടെ പാസാക്കി പതിനാലാം നിയമസഭയുടെ അഞ്ചാം സമ്മേളനം സമാപിച്ചു. 21 ദിവസം നീണ്ടുനിന്ന സമ്മേളനത്തിന്റെ മുഖ്യ അജണ്ടയായ ധനകാര്യബിൽ പാസാക്കിയാണ് സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. എം.എം.മണിയുടെ വിവാദപ്രസ്താവന, സെൻകുമാറിന് അനുകൂലമായ സുപ്രീംകോടതി വിധി, മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷം സർക്കാരിനെതിരെ ആഞ്ഞടിച്ചു. ആദ്യനിയമസഭാ സമ്മേളനത്തിന്റെ ഓർമ്മപുതുക്കി പഴയ നിയമസഭാമന്ദിരത്തിൽ സഭ സമ്മേളിച്ചത് കൗതുകക്കാഴ്ചയായി. അംഗങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാനുണ്ടായ കാലതാമസത്തിന്റെ പേരിൽ മന്ത്രിമാർക്ക് സ്പീക്കറുടെ വിമർശനം ഏറ്റുവാങ്ങേണ്ടിവന്നു. അടുത്തമാസം ഏഴുവരെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും നോമ്പുകാലത്ത് സഭവേണ്ടെന്ന ലീഗ് എം.എൽ.എമാരുടെ ആവശ്യം കണക്കിലെടുത്ത് സഭ വെട്ടിച്ചുരുക്കുകയായിരുന്നു.
Advertisement