ഡിജിറ്റൽ യുഗത്തിൽ മലയാളത്തെ കൈപിടിച്ചുയർത്താൻ മലയാളഭാഷാ സാങ്കേതികവിദ്യാനയം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഷാസാങ്കേതികവിദ്യാ മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളുടെ കൂട്ടായ്മയ്ക്ക് സർക്കാർ രൂപംനൽകുമെന്നും അദ്ദേഹം പറഞ്ഞു. മലയാള മനോരമയും തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയും ചേർന്നു സംഘടിപ്പിച്ച ഇ-മലയാളം ആശയക്കൂട്ടം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നയരൂപീകരണത്തിനും കൂട്ടായ്മക്കും ഐടി വകുപ്പും മലയാളം സർവകലാശാലയും ചേർന്നായിരിക്കും നേതൃത്വം നൽകുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ സ്ഥാപനങ്ങൾ രൂപം നൽകുന്ന ഭാഷാസാങ്കേതികവിദ്യകൾ പൊതുജനങ്ങൾക്ക് നിയന്ത്രണങ്ങളില്ലാതെ ലഭ്യമാക്കും. ഇത്തരം സോഫ്റ്റ്‌വെയറുകൾ ഡിസംബറിനുള്ളിൽ പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ പ്രസിദ്ധീകരിക്കും.
പാഠപുസ്തകങ്ങൾ യുണികോഡിൽ അച്ചടിക്കാനുള്ള സംവിധാനം ഒരുക്കും. ഭാഷാസാങ്കേതികവിദ്യാ മേഖലയിൽ സർക്കാർ ഏജൻസികൾ നടത്തുന്ന ഇടപെടലുകൾ ഓഡിറ്റിങ്ങിനു വിധേയമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശയക്കൂട്ടത്തിൽ ഉയർന്ന നിർദേശങ്ങൾ മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു മുഖ്യമന്ത്രിക്കു സമർപ്പിച്ചു.