തിരുവനന്തപുരം പേരൂർക്കടയിൽ എട്ട് വയസുകാരന് രണ്ടാനച്ഛന്റെ നിരന്തര പീഡനം. ആറ് മാസമായി ഉപദ്രവത്തിന് ഇരയായ വിദ്യാർഥിയെ ചൈൽഡ് ലൈൻ പ്രവർത്തകർ ഏറ്റെടുത്തു. ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ചതും ബെൽറ്റ് വച്ച് അടിച്ചതും അടക്കം ദേഹമാസകലും മുറിവേറ്റ അടയാളങ്ങൾ കണ്ടെത്തി. പേരൂർക്കട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ മൂന്നാം ക്ളാസ് വിദ്യാർഥിയായ ഈ കുട്ടി ആറ് മാസമായി നിരന്തരം അമ്മയുടെ രണ്ടാം ഭർത്താവിന്റെ ക്രൂരതക്ക് ഇരയാവുകയാണ്. ദേഹമാസകലം മുറിവേറ്റതിന്റെയും പൊള്ളിയതിന്റെയും അടയാളങ്ങൾ പരന്ന് കിടക്കുന്നു. കഴക്കൂട്ടം സ്വദേശി സന്തോഷാണ് ഉപദ്രവിച്ചത്.
നിസാരകാര്യങ്ങളുടെ പേരിൽ വടിയും ബെൽറ്റും ഉപയോഗിച്ച് അടിച്ചിരുന്നതായി കുട്ടി മൊഴി നൽകി. വേദന സഹിക്കാതെ കരയുമ്പോൾ വായിൽ തുണി തിരുകി ശ്വാസം മുട്ടിച്ചിരുന്നതായും ൈചൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു. മർദനം തടയാൻ ശ്രമിച്ചപ്പോളെല്ലാം അമ്മയെയും മർദിച്ചിരുന്നതായും കുട്ടി പറഞ്ഞു. നാല് ദിവസം മുൻപ് കുട്ടി ക്ഷീണിതനായതോടെ സ്കൂളിൽ നിന്ന് അമ്മയുടെ അമ്മയെ വിവരം അറിയിച്ചു. അവിടത്തെ നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് ചൈൽഡ് ലൈൻ പ്രവർത്തകർ അന്വേഷണത്തിനെത്തി കുട്ടിയെ ഏറ്റെടുത്തത്. ഒളിവിലുള്ള സന്തോഷിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി പൊലീസിന് നിർദേശം നൽകി.