തിരുവനന്തപുരം അമരവിളയിൽ ഒരാഴ്ചയ്ക്കിടെ വീണ്ടും ലക്ഷങ്ങളുടെ ചന്ദനമുട്ടി പിടികൂടി. വാഹന പരിശോധനയ്ക്കിടെയാണ് എട്ടുലക്ഷം രൂപ വില വിലമതിക്കുന്ന ഇരുപത്തിയഞ്ച് കിലോ ചന്ദനം എക്സൈസ് പിടികൂടിയത്. ചന്ദനമുട്ടികൾ കടത്താൻ ശ്രമിച്ച തിരുവനന്തപുരം ശ്രീവരാഹം സ്വദേശി വിജയകുമാരൻ നായരെ എക്സൈസ് അറസ്റ്റ് ചെയ്തു.
നാഗർകോവിലിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വന്ന തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിൽ നിന്നാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ചന്ദനം പിടിച്ചെടുത്തത്. രണ്ട് ബാഗുകളിലായി സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ചന്ദനം. ഇരുപത്തിയഞ്ച് കിലോ തൂക്കംവരുന്ന മുപ്പത്തിയെട്ട് ചന്ദനമുട്ടികളുമായാണ് വിജയകുമാരൻ നായർ പിടിയിലായത്.
കഴിഞ്ഞദിവസം പതിനെട്ട് കിലോ ചന്ദനവുമായി രണ്ട് തമിഴ്നാട്ടുകാരെ എക്സൈസ് കസ്റ്റഡിയിലെടുത്തിരുന്നു. തമിഴ്നാട് അതിർത്തിയിലെ കുളക്കട റേഞ്ചിൽ നിന്നാണ് ചന്ദനം മുറിച്ചുകടത്തുന്നതെന്നാണ് സൂചന. വിശദമായ അന്വേഷണത്തിനായി പ്രതിയെ വനംവകുപ്പിന് കൈമാറി. ചന്ദന സംരക്ഷണ നിയമപ്രകാരമാണ് വിജയകുമാരനെതിരെ കേസ് റജിസ്റ്റർ ചെയ്തത്. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.