മറയൂർ ചന്ദന റിസർവിൽ നിന്ന് ചന്ദനമരത്തിന്റെ വേരുകൾ മോഷ്ടിച്ച രണ്ട് ആദിവാസി യുവാക്കൾ വനംവകുപ്പിന്റെ പിടിയിലായി. ഇവർ കരിമ്പിൻ തോട്ടത്തിൽ ഒളിപ്പിച്ച 35 കിലോ ചന്ദനവും പിടിച്ചെടുത്തു. മോഷ്ടിച്ച വേരുകൾ കരിമ്പിന്‍ തോട്ടത്തില്‍ ഒളിപ്പിച്ച് രാത്രിയോടെ കടത്താനായിരുന്നു പദ്ധതി. മറയൂർ പുറവയൽ ആദിവാസി കുടിയിലെ ശിവൻ, ഹരി എന്നിവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ശനിയാഴ്‌ച പകൽ ആദിവാസി കുടിയോട് ചേർന്നുള്ള ചന്ദനക്കാട്ടിൽ നിന്നായിരുന്നു മോഷണം. വർഷങ്ങൾക്ക് മുൻപ് മോഷണം പോയ മരത്തിന്റെ വേരുകളാണ് പിഴുതെടുത്തത്.
കരിമ്പിൻ തോട്ടത്തിൽ ചന്ദനത്തിന്റെ വേരുകൾ കണ്ടെത്തിയതായുള്ള രഹസ്യവിവരമാണ് പ്രതികളെ പിടികൂടാൻ സഹായകമായത്. കുടിയ്ക്ക് സമീപമുള്ള കരിമ്പിൻ തോട്ടത്തിൽ നിന്ന് 35 കിലോ ചന്ദനം കണ്ടെത്തി. ചന്ദനം മുറിച്ചെടുത്തിട്ട് അധികം സമയമായിട്ടില്ലെന്ന് കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. വനത്തിനുള്ളിൽ മരത്തിന്റെ വേര് മുറിച്ചെടുക്കുന്ന തിരക്കിലായിരുന്നു യുവാക്കൾ. വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടതോടെ ഇരുവരും ഓടി.
വനംവകുപ്പ് ഉദ്യോഗസ്ഥർ പിന്തുടർന്നാണ് പ്രതികളെ പിടികൂടിയത്. പകൽ മാന്തിയെടുക്കുന്ന വേരുകൾ രാത്രിയിൽ തമിഴ്നാട്ടിലേക്ക് കടത്താനായിരുന്നു പദ്ധതി. തമിഴ്നാട്ടിലെ ചന്ദനമാഫിയയാണ് വൻതുക വാഗ്ദാനം ചെയ്ത് മോഷണത്തിന് ആദിവാസി യുവാക്കളെ ചുമതലപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.