മറയൂരിൽ വാഹനത്തിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തിയ നൂറ് കിലോ ചന്ദനം വനംവകുപ്പ് പിടികൂടി. ചന്ദനകടത്ത് സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു രണ്ടുപേർ ഓടിരക്ഷപ്പെട്ടു. വർഷങ്ങൾക്ക് മുമ്പ് മോഷ്ടിച്ച ചന്ദനം രഹസ്യ കേന്ദ്രത്തിൽ നിന്ന് മാറ്റുന്നതിനിടെയായിരുന്നു അറസ്റ്റ്.
മറയൂരിന് സമീപം പെരടിപ്പള്ളത്തുവെച്ചാണ് ചന്ദനം ഒളിപ്പിച്ച ജീപ്പും പഴയ മൂന്നാർ സ്വദേശി മുനിസ്വാമിയും വനംവകുപ്പിന്റെ പിടിയിലായത്. തമിഴ്നാട്ടിലേക്ക് ചന്ദനം കടത്തുന്നതായി ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫിസർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. പെരടിപ്പള്ളത്ത് വാഹനപരിശോധനക്കിടെ എത്തിയ
ജീപ്പ് തടഞ്ഞു നിർത്തിയതോടെ പ്രദേശത്ത് ചന്ദനത്തിന്റെ ഗന്ധം പടർന്നു. സംശയം തോന്നിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചതോടെ രണ്ട് പേർ ഓടിരക്ഷപ്പെട്ടു. പെരടിപ്പള്ളം സ്വദേശി ശേഖർ, മൂന്നാർ ലക്ഷ്മി എസ്റ്റേറ്റിലെ അരുൺ എന്നിവരാണ് രക്ഷപ്പെട്ടത്. ജീപ്പിന്റെ മുകളിലും താഴെയും തയ്യാറാക്കിയ രഹസ്യ അറകളിൽ നൂറ് കിലോയുടെ ചന്ദനകുറ്റികൾ ഒളിപ്പിച്ചിരുന്നു. വിപണിയിൽ ചുരുങ്ങിയത് 14 ലക്ഷം രൂപ വിലവരുന്നതണ് പിടിച്ചെടുത്ത ചന്ദനം. ശേഖറിൽ നിന്ന് വിലക്കുവാങ്ങിയ ചന്ദനം തമിഴ്നാട്ടിലെത്തിച്ച് വിൽപന നടത്താനായിരുന്നു മുനിസ്വാമിയുടെ പദ്ധതി. ഒന്നരമാസം മുമ്പും സമാനമായ രീതിയിൽ മുനിസ്വാമി ചന്ദനം കടത്തി.
ശേഖറാണ് വനത്തിൽ നിന്ന് ചന്ദനം മുറിച്ചുകടത്തി വെട്ടി സൂക്ഷിക്കുന്നത്. ടൺ കണക്കിന് ചന്ദനം രഹസ്യ കേന്ദ്രത്തിൽ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പിന് ലഭിക്കുന്ന വിവരം. വനംവകുപ്പിനെ വെട്ടിച്ച് കടന്നുകളഞ്ഞ ശേഖറിനെയും അരുണിനെയും പിടികൂടാൻ പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.