റൈസ് പുളളർ തട്ടിപ്പിലൂടെ പണവും സ്വർണവും വാഹനങ്ങളും തട്ടിയെടുക്കുന്ന സംഘത്തിലെ മുഖ്യപ്രതി പാലക്കാട്ട് പിടിയിൽ. നിക്ഷേപകരെ വിളിച്ചുവരുത്തി തോക്കൂചൂണ്ടിയാണ് കൊളളസംഘത്തിന്റെ പ്രവർത്തനം. മലപ്പുറം കേന്ദ്രമാക്കിയ സംഘത്തിലെ മറ്റുളളവർക്കായി അന്വേഷണം തുടങ്ങി.
മലപ്പുറം ചെത്തല്ലൂർ വട്ടപ്പറമ്പ് സ്വദേശി അബ്ദുൽ റഫീഖ് എന്ന മൺസൂർ ആണ് അറസ്റ്റിലായത്. സമ്പത്തും െഎശ്വര്യവും നൽകുന്ന ഇറിഡിയം കോപ്പർ അഥവാ റൈസ് പുളളർ നിക്ഷേപ പദ്ധതിയുടെ പേരിലായിരുന്നു തട്ടിപ്പ്. കഴിഞ്ഞ മാസം 23 ന് അയ്യായിരം കോടി രൂപയുടെ പദ്ധതിക്ക് ഇരുപതു ലക്ഷം രൂപ നിക്ഷേപിക്കാനായി തമിഴ്നാട് തിരുപ്പൂർ സ്വദേശി നാഗരാജിനെയും സേലം സ്വദേശി ഭാസ്കരനെയും പാലക്കാട്ടേക്ക് വിളിച്ചുവരുത്തി. പത്തുലക്ഷം രൂപയുമായെത്തിയ തമിഴ്നാട്ടുകാരെ റഫീഖ് ചതിച്ചു. മർദിച്ച് അവശരാക്കിയശേഷം മണ്ണാർക്കാട്ടെ എംടിഎമ്മിൽ എത്തിച്ച് തോക്കുചൂണ്ടി പണം പിൻവലിപ്പിക്കുകയായിരുന്നു.
വാഹനം തട്ടിയെടുക്കുകയും മുദ്രപേപ്പറിൽ ഒപ്പു പതിപ്പിക്കുകയും ചെയ്തു. തട്ടിപ്പിനിരയായവർ നിരവധിയാണെങ്കിലും പരാതിക്കാർ ചുരുക്കമാണ്. ആഡംബരവാഹനങ്ങളിലെ യാത്ര, മുന്തിയ ഹോട്ടലുകളിലെ താമസം , ഇങ്ങനെയാണ് അബ്ദുൽ റഫീഖിന്റെ ജീവിതം. സർക്കാർ വാഹനമെന്ന് എഴുതിയാണ് അന്തർസംസ്ഥാന യാത്രകളെല്ലാം. റഫീഖിന്റെ കൂട്ടാളികൾക്കായി ടൗൺ നോർത്ത് പൊലീസ് അന്വേഷണം തുടങ്ങി.