എസ്ബിടി, എസ്ബിെഎ ലയനത്തിന്റെ പേരിൽ തിരുവനന്തപുരത്ത് ഒാൺലൈൻ തട്ടിപ്പ്. ടെക്നോപാർക്ക് ജീവനക്കാരിയായ ഉള്ളൂർ സ്വദിശിനിക്കാണ് ഇരുപതിനായിരം രൂപ നഷ്ടമായത്. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു.
എസ്ബിടി എസ്ബിെഎയിൽ ലയിച്ചതിനാൽ പുതിയ എടിഎം കാർഡ് അനുവദിക്കാൻ വിവരങ്ങൾ കൈമാറമെന്നാവശ്യപ്പെട്ടായിരുന്നു ടെക്നോപാർക്ക് ജീവനക്കാരിയായ സിബിനയെ തട്ടിപ്പ്സംഘം ഫോണിൽ ബന്ധപ്പെട്ടത്. എസ്ബിടി അക്കൗണ്ടുമായ ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങൾ കൈമാറിയതിന് പിന്നാലെ യുവതിയുടെ ഫോണിലേക്ക് സന്ദേശമെത്തി.ഇൗ എസ്എംഎസിലെ ആറക്ക നമ്പർ ചോദിച്ച് മനസിലാക്കിയശേഷം തട്ടിപ്പുകാർ രണ്ടുതവണയായി പണം പിൻവലിക്കുകയായിരുന്നു. അക്കൗണ്ടിൽ നിന്ന് ഇരുപതിനായിരം രൂപ പിൻവലിച്ചതായി എസ്എംഎസ് സന്ദേശം ലഭിച്ചതോടെയാണ് തട്ടിപ്പിനിരയായ വിവരം സിബിന അറിഞ്ഞത്.
ബാങ്ക് അധികൃതരെ വിവരം അറിയിച്ചെങ്കിലും തൃപ്തികരമായ മറുപടിയല്ല ലഭിച്ചതെന്നും യുവതി പറയുന്നു. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം തുടങ്ങി.