എസ്എംഎസ് സന്ദേശത്തോടൊപ്പം ലഭിക്കുന്ന ഇന്റർനെറ്റ് ലിങ്കിലൂടെ വിവരങ്ങൾ ചോർത്തി ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻ വലിക്കുന്ന പുതിയ തട്ടിപ്പ്. മൂവാറ്റുപുഴ സ്വദേശിയായ വ്യാപാരിയിൽ നിന്നാണ് ഇത്തരത്തിൽ പണം തട്ടിയെടുത്തത്. അക്കൗണ്ടിൽ നിന്നു പലതവണയായി ചെറിയ തുകകൾ നഷ്ടമായപ്പോൾ വ്യാപാരി ബാങ്കിൽ പരാതിപ്പെട്ടതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വ്യക്തമായത്.
ബാങ്ക് ഇടപാടുകൾക്ക് ശേഷം ലഭിക്കുന്ന എസ്എംഎസുകൾക്കു സമാനമായി എത്തുന്ന എസ്എംഎസുകൾക്കൊപ്പമുള്ള ഇന്റർനെറ്റ് സൈറ്റിന്റെ ലിങ്ക് തുറക്കുന്നതോടെയാണ് ബാങ്കുമായും ഫോണുമായും ബന്ധപ്പെടുന്ന വിവരങ്ങൾ ചോരുന്നത്. ബാങ്കിന്റെ അക്കൗണ്ട് നമ്പരും എടിഎം പിൻ നമ്പരുമൊക്കെ ഫോണിൽ രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ടെങ്കിൽ ഇവയെല്ലാം ലിങ്കിലൂടെ മോഷ്ടിക്കപ്പെടും. ഇത് ഉപയോഗിച്ചാണ് പണം പിൻവലിക്കുന്നതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.
പണം നഷ്ടമായ വ്യാപാരി നൽകിയ പരാതിയെത്തുടർന്ന് ബാങ്കിന്റെ സാങ്കേതിക വിദഗ്ധർ പരിശോധനകൾ ആരംഭിച്ചു. ഇവർ പൊലീസിലും വിവരം നൽകിയിട്ടുണ്ട്. സൈബർ സെല്ലും പരിശോധന തുടങ്ങി.
ഓൺലൈനിൽ പരാതി നൽകിയ യുവതിക്ക് 45000 രൂപ നഷ്ടമായതിനു പിന്നാലെയാണ് എസ്എംഎസിലൂടെ വിവരങ്ങൾ ചോർത്തി പണം തട്ടിയിരിക്കുന്നത്. ബാങ്കിന്റേതെന്നു പറയുന്ന എസ്എംഎസുകളുമായി ബന്ധപ്പെട്ടു വരുന്ന ഇന്റർനെറ്റ് ലിങ്കുകൾ തുറക്കുന്നതിനു മുൻപു വിശദമായി അന്വേഷിക്കണമെന്ന് ബാങ്ക് അധികൃതർ പറയുന്നു. ബാങ്ക് വിവരങ്ങൾ മറ്റാർക്കും കൈമാറകരുതെന്നും ഇവർ ആവർത്തിക്കുന്നു.