നിധി കിട്ടിയ സ്വർണം പാതിവിലയ്ക്ക് നല്‍കാമെന്ന് വാഗ്ദാനംചെയ്ത് തട്ടിപ്പ്. സ്വര്‍ണക്കട്ടിയുടെ ദൃശ്യങ്ങള്‍ വാട്സാപ്പ് വഴി കൈമാറിയാണ് ഇരകളെ കെണിയിലാക്കുന്നത്. മലയാളികളെ ലക്ഷ്യംവച്ച് ഉത്തരേന്ത്യന്‍ തട്ടിപ്പുസംഘമാണ് നവമാധ്യമങ്ങള്‍ വഴി സജീവമാകുന്നത്. മനോരമ ന്യൂസ് ഇൻവെസ്റ്റിഗേഷൻ.
കാർ വിൽക്കാൻ ഓൺലൈനിൽ പരസ്യം നൽകിയ നമ്പറിലേക്ക് ആദ്യമെത്തിയ വിളി തട്ടിപ്പുസംഘത്തിന്റേതായിരുന്നു. രാജസ്ഥാനിൽ ജെ.സി.ബി. ഉപയോഗിച്ച് റോഡു കുഴിക്കുമ്പോൾ സ്വർണം കിട്ടിയെന്നായിരുന്നു ഫോൺ സന്ദേശം. സ്വർണത്തിന്റെ മാർക്കറ്റു വില വേണ്ട. പാതി മതി. ഒരു സ്വർണക്കട്ടി 100 പവൻ. 22 ലക്ഷം രൂപ വിലയുള്ള സ്വർണത്തിന് പത്തു ലക്ഷം. ഇങ്ങനെ, അഞ്ചു സ്വർണക്കട്ടി. ഫോട്ടോയും വീഡിയോയും അയച്ചുതന്നു.
ഡീൽ ഉറപ്പിക്കാൻ ഹരിയാനയിൽ വരണം. ഫോണിലും വാട്സ്്ആപ്പിലും സംസാരിച്ച ആളോട് കച്ചവടത്തിന് തയാറാണെന്ന് അറിയിച്ചു. ഒറ്റ ഡിമാൻഡ് മുന്നോട്ടുവച്ചു. വീഡിയോ കോളിൽ സംസാരിക്കണം. ബോധ്യപ്പെട്ടാൽ ഉടനെ, അഡ്വാൻസ്. ഇതുകേട്ട പാതി വീഡിയോ കോളിൽ ആൾ പ്രത്യക്ഷപ്പെട്ടു. ഹരിയാനക്കാരൻ രാഹുൽ.
സ്വർണക്കട്ടി അവിടെ വിറ്റുക്കൂടെ? കേരളത്തിൽ എന്തിന് വിൽക്കുന്നു? ഇങ്ങനെ പലതും ചോദിച്ചെങ്കിലും ആളെ വീഴ്ത്താൻ പാകത്തിൽ മറുപടികൾ. േനരിട്ട് ഉരച്ചുനോക്കിയ ശേഷം പണം തന്നാൽ മതിയെന്ന വാഗ്ദാനവും. യഥാർഥ സ്വർണത്തിന്റെ ഒരുകഷണം ഉരച്ചുനോക്കാൻ തന്ന് വിശ്വാസം ഊട്ടിയുറപ്പിക്കലാണ് പതിവ്.
സമാനമായ തട്ടിപ്പുസംഭവങ്ങൾ കേരളത്തിൽ ഇതിനു മുമ്പ് അരങ്ങേറിയിട്ടുണ്ട്. ഇതുതട്ടിപ്പാണെന്ന് ബോധ്യപ്പെടാൻ ഹരിയാനവരെ പോകേണ്ട ആവശ്യവുമില്ല.