കൊല്ലം ചിതറയിൽ വീട്ടമ്മയേയും മകന്റെ സുഹൃത്തിനെയും സദാചാര ഗുണ്ടകൾ കെട്ടിയിട്ട് മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. വീട്ടമ്മയുടെ സമീപവാസികളായ സഫീർ, ഇർഷാദ്, സിറാജുൽ മുനീർ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ നാലുപ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 12ന് രാത്രി വീട്ടമ്മയേയും മകന്റെ സുഹൃത്തിനെയും വീടുകയറി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മരത്തിൽ കെട്ടിയിടുകയും ചെയ്ത കേസിലാണ്് മൂന്ന് പേർ അറസ്റ്റിലായത്. വീട്ടമ്മയോട് ക്രൂരമായി പെരുമാറിയ സമീപവാസികളായ സഫീർ, ഇർഷാദ് ,സിറാജുൽ മുനീർ എന്നിവരെ ഇന്നലെ രാത്രിയാണ് കസ്ററഡിയിലെടുത്തത്. വീട്ടമ്മ 13-ാം തീയതി തന്നെ പരാതി നൽകിയെങ്കിലും അറസ്റ്റു ചെയ്യാൻ പൊലീസ് തയാറായിരുന്നില്ല.അന്ന് നിസാര കുറ്റങ്ങൾ ചുമത്തി അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിടുകയായിരുന്നു. തുടർന്ന് സദാചാര ഗുണ്ടായിസത്തിന്റെ ചിത്രങ്ങൾ മാധ്യമങ്ങളിൽ വന്നതോടെയാണ് പൊലീസിന് പ്രതികളെ തിരയേണ്ടി വന്നത്. പരാതിയിൽ വീട്ടമ്മ ഉറച്ചു നിന്നതോടെ പ്രതികളെ അറസ്റ്റു ചെയ്യാൻ പൊലീസ് നിർബന്ധിതരായി. എന്നാൽ നാലു പ്രതികൾകൂടി അറസ്റ്റിലാവാനുള്ള കേസിൽ പ്രതികൾക്ക് അനുകൂലമായ സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.