കോഴിക്കോട് മുക്കത്ത് സഹോദരിയുമായി സംസാരിച്ചുനിന്ന യുവാവിന് നേരെ സദാചാരഗുണ്ടാ ആക്രമണം. മൂന്നംഗസംഘത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റ പെരിന്തൽമണ്ണ സ്വദേശി മുഹമ്മദിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കേൾവിക്ക് തകരാർ സംഭവിച്ചിട്ടുണ്ട്.
കാരശേരിയ്ക്ക് സമീപത്താണ് യുവാവ് സഹോദരിയുമായി സംസാരിച്ചുനിന്നത്. ഇരുദിശകളിൽ നിന്ന് രണ്ട് വാഹനങ്ങളിലായെത്തിയ ബന്ധുക്കൾ കണ്ടുമുട്ടിയപ്പോൾ വഴിയിൽ നിർത്തുകയായിരുന്നു. ഈസമയത്താണ് ബൈക്കിലെത്തിയ മൂന്നംഗസംഘം പെൺകുട്ടിയുടെ ഫോട്ടോയെടുക്കാൻ ശ്രമിച്ചത്. ഇതിനെ യുവാവും സഹോദരിയും ചോദ്യം ചെയ്തു. കടന്നുപിടിക്കാൻ ശ്രമിച്ചതോടെ ചെറുത്ത്നിൽപ്പ് അവസാനിപ്പിച്ച് പെൺകുട്ടി കാറിൽ കയറി. ഇതിനിടെ ബൈക്കിലെത്തിയവർ യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ബന്ധുക്കൾ തടയാൻ ശ്രമിച്ചെങ്കിലും മർദനം തുടർന്നു. നാട്ടുകാർ കൂടിയതോടെ ബൈക്കിലെത്തിയവർ രക്ഷപ്പെട്ടു. വടികൊണ്ടുള്ള ആക്രമണത്തിൽ യുവാവിന്റെ കേൾവിക്ക് കാര്യമായ തകരാർ സംഭവിച്ചിട്ടുണ്ട്.
മുക്കം ആശുപത്രിയിലെ പ്രാഥമിക ചികിൽസയ്ക്ക് ശേഷം യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. ആക്രമണം നടത്തിയവരുടെ ഫോട്ടോ നാട്ടുകാർ മൊബൈലിൽ പകർത്തിയിട്ടുണ്ട്. ഇത് മുക്കം പൊലീസിന് കൈമാറി.