കോഴിക്കോട് മുക്കത്തുണ്ടായ സദാചാര ആക്രമണത്തിലെ പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി. കാരശേരി കറുത്തംപറമ്പ് സ്വദേശികളായ മൂന്നുപേരാണ് യുവാവിനെ ക്രൂരമായി മർദിച്ചത്. പരുക്കേറ്റ പെരിന്തൽമണ്ണ സ്വദേശിയുടെ കേൾവിശക്തി ഭാഗികമായി നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസം വൈകിട്ട് താമരശേരിയിൽ സഹോദരിയോട് സംസാരിച്ചുനിന്ന യുവാവിനാണ് ക്രൂരമർദനമേറ്റത്.
ബൈക്കിലെത്തിയ മൂന്നംഗസംഘം പെൺകുട്ടിയോട് മോശമായി പെരുമാറി. ഇതിനെ ചോദ്യം ചെയ്തതോടെ സംഘം യുവാവിന് നേരെ തിരിയുകയായിരുന്നു. ക്രൂരമായ മർദനത്തിൽ യുവാവിന്റെ കഴുത്തിനും ചെവിയ്ക്കും സാരമായി ക്ഷതമേറ്റു. കേൾവിക്ക് തകരാർ സംഭവിച്ചിട്ടുണ്ട്. നാട്ടുകാർ കൂടിയതോടെ സംഘം രക്ഷപ്പെട്ടു. ബന്ധുക്കളും നാട്ടുകാരും പിന്തുടർന്നെങ്കിലും ആക്രമണം നടത്തിയവരെ പിടികൂടാനായില്ല. മർദനത്തിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതുവഴി ആക്രമണം നടത്തിയവരെ തിരിച്ചറിയാനും കഴിഞ്ഞു.
യുവാവിനെ മർദിച്ച മൂന്നുപേരും താമശേരിയിൽ വ്യാപാരസ്ഥാപനം നടത്തുന്നവരാണ്. ഇവരുടെ വീടുകളിൽ പൊലീസെത്തിയെങ്കിലും കണ്ടെത്താനായില്ല. യുവാക്കളുടെ മൊബൈൽ വിളികൾ പൊലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമം, ഭീഷ·ണിപ്പെടുത്തൽ, സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുക, തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.