രണ്ടു വയസ്സുകാരന്റെ കൈകാലുകൾ തല്ലിയൊടിച്ച കേസിൽ ഒരു വർഷത്തിനു ശേഷം പുതിയ വഴിത്തിരിവ്. കുട്ടിയുടെ പിതാവിനെതിരെയാണു നേരത്തേ കേസെടുത്തിരുന്നതെങ്കിലും യഥാർഥ പ്രതികൾ അമ്മയും അമ്മയുടെ അടുപ്പക്കാരനായ യുവാവുമാണെന്നാണു പുതിയ അന്വേഷണത്തിൽ വെളിപ്പെട്ടത്. ഇരുവരെയും ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
എടവനക്കാട് കരിപ്പാലപ്പറമ്പിൽ ഹസീന (33), നായരമ്പലം അറക്കൽ ഡെന്നി (26) എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയുടെ പിതാവായ എടവനക്കാട് കരിപ്പായിപ്പറമ്പിൽ നസീറിനെ കേസിൽ നിന്ന് ഒഴിവാക്കി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കഴിഞ്ഞ വർഷം ജൂലൈയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഹസീനയും ഡെന്നിയും ചേർന്നു കൈകാലുകൾ ഒടിഞ്ഞ കുട്ടിയെ എത്തിക്കുകയായിരുന്നു.
മേശയിൽ നിന്നു വീണെന്നാണ് ആശുപത്രിയിൽ അറിയിച്ചത്. എന്നാൽ ഡോക്ടറുടെ പരിശോധനയിൽ അടിയേറ്റാണ് എല്ല് ഒടിഞ്ഞതെന്നും ദിവസങ്ങൾക്കു മുൻപാണു പരുക്കുണ്ടായതെന്നും വ്യക്തമായി. തുടർന്നു ഡോക്ടർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. പിതാവായ നസീർ കുഞ്ഞിന്റെ കൈകാലുകൾ തല്ലിയൊടിക്കുകയായിരുന്നു എന്നാണു ഹസീന പൊലീസിനു മൊഴി നൽകിയത്.
സഹോദരനെന്നു പരിചയപ്പെടുത്തിയ ഡെന്നിയും മൊഴി ആവർത്തിച്ചതോടെ പൊലീസ് നസീറിനെ പ്രതിയാക്കി കേസെടുത്തു. ഇതോടെ നസീർ ഒളിവിൽ പോകുകയും ചെയ്തു. ഇയാളുടേതെന്ന പേരിൽ കോഴിക്കോടുള്ള വ്യാജ വിലാസമാണു ഹസീന പൊലീസിനു കൈമാറിയത്. നാട്ടിലെത്തിയാൽ പൊലീസ് അറസ്റ്റ‌് ചെയ്യുമെന്നു പറഞ്ഞു നസീറിനെ ഡെന്നി ഭയപ്പെടുത്തുകയും ചെയ്തു.
ഭാര്യയെയും കുട്ടിയെയും താൻ നോക്കിക്കൊള്ളാമെന്നു വാഗ്ദാനം നൽകി ഇയാൾ നസീറിന്റെ പക്കൽ നിന്നു മാസം തോറും 3000 രൂപയും വാങ്ങിയിരുന്നു. കുട്ടിയുടെ കാലൊടിഞ്ഞെന്നു പറഞ്ഞു മറ്റു പലരോടും ഇയാൾ പണപ്പിരിവു നടത്തിയിരുന്നു.ഇത്തരത്തിൽ പണം നൽകിയ ഒരാൾ ഹസീനയും ഡെന്നിയും സഹോദരങ്ങളല്ലെന്നു ചൂണ്ടിക്കാട്ടി പൊലീസിനു രഹസ്യവിവരം നൽകിയതിനെത്തുടർന്നാണു കേസിൽ വീണ്ടും അന്വേഷണം ആരംഭിച്ചത്.
കോഴിക്കോട് നടത്തിയ അന്വേഷണത്തിൽ നസീറിന്റെ വിലാസം വ്യാജമാണെന്നു വ്യക്തമായതോടെ ഹസീനയെയും ഡെന്നിയുടെ ഭാര്യയെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.കുട്ടിയുടെ കയ്യും കാലും തല്ലിയൊടിച്ചതു ഹസീനയും ഡെന്നിയും ചേർന്നാണെന്നു ഡെന്നിയുടെ ഭാര്യ പൊലീസിനോടു പറഞ്ഞു.
ഡെന്നി ഇതു സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഞാറയ്ക്കൽ എസ്ഐ ആർ. രഗീഷ്കുമാറിന്റെ നേതൃത്വത്തിലാണു കേസ് അന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും.