ത്രിപുരയിൽ 200 രൂപയ്ക്കു വേണ്ടി അമ്മ കുഞ്ഞിനെ വിറ്റെന്ന് ആരോപണം. ഗണ്ടച്ചിറയിലെ ഗോത്രവർഗ യുവതിയാണ് ദാരിദ്ര്യം കാരണം ഏപ്രിൽ 13 നു കുഞ്ഞിനെ വിറ്റത്. ലക്ഷ്മിപുർ ഗ്രാമത്തിലെ ഓട്ടോ ഡ്രൈവറായ ധൻഷായ് ആണു കുഞ്ഞിനെ വാങ്ങിയത്. കുറച്ചു ദിവസമായി കുഞ്ഞിനെ കാണാതിരുന്നതിനെത്തുടർന്ന് അയൽക്കാർ അന്വേഷിച്ചപ്പോഴാണ് യുവതിയുടെ ഭർത്താവ് ഖാനാജോയ് റിയാങ് വിവരം പുറത്തു പറഞ്ഞത്. വിൽപ്പനയെ താൻ എതിർത്തിരുന്നെന്നും പക്ഷേ ഭാര്യ അനുസരിച്ചില്ലെന്നും റിയാങ് പറഞ്ഞു.
സംഭവം ഗ്രാമമുഖ്യന്റെ ശ്രദ്ധയിൽപ്പെടുത്തി കുഞ്ഞിനെ തിരികെ വാങ്ങാൻ ശ്രമിച്ചപ്പോൾ അമ്മയ്ക്കു മാത്രമേ കുട്ടിയെ കൈമാറൂ എന്ന നിലപാടിലായിരുന്നു ധൻഷായ്. സാമൂഹികക്ഷേമ, സാമൂഹിക വിദ്യാഭ്യാസ വകുപ്പും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. 15 ദിവസത്തിനിടെ ത്രിപുരയിൽ രണ്ടാംതവണയാണ് കുഞ്ഞിനെ വിൽക്കുന്നത്. മുൻപ്, 11 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ 5,000 രൂപയ്ക്കാണ് ഗോത്രവർഗക്കാരിയായ സ്ത്രീ വിറ്റത്. ഭർത്താവിന്റെ ചികിൽസയ്ക്കു വേണ്ടിയായിരുന്നു ഇത്. ത്രിപുരയിൽ രണ്ടുവർഷത്തിനിടെ പാവപ്പെട്ട ഗോത്രവർഗ കുടുംബങ്ങളിലെ നാലു കുഞ്ഞുങ്ങളെ വിൽപ്പന നടത്തിയെന്നാണ് റിപ്പോർട്ട്.