കേരളത്തേക്കാൾ ഉറപ്പോടെ ഇടതുപക്ഷത്തിനൊപ്പം ഉറച്ചുനിൽക്കുന്ന ത്രിപുരയിൽ, കാവിക്കൊടി പാറിക്കാൻ ബിജെപി തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി പുതിയ തന്ത്രങ്ങൾക്കു രൂപം നൽകാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ത്രിപുരയിലെത്തി. ഇന്നു രാവിലെ തലസ്ഥാന നഗരമായ അഗർത്തലയിലെത്തിയ അദ്ദേഹം, രണ്ടു ദിവസം ഇവിടെയുണ്ടാകും. മുഖ്യമന്ത്രി മണിക് സർക്കാരിന്റെ ‘ക്ലീൻ ഇമേജിന്റെ’ മികവിൽ തുടർച്ചയായി അഞ്ചു തവണ ഇവിടെ ഭരണം പിടിച്ച ഇടതുപക്ഷത്തെ വീഴ്ത്താൻ, മറുതന്ത്രം മെനയുകയാണു ബിജെപി ദേശീയ അധ്യക്ഷന്റെ സന്ദർശന ലക്ഷ്യം.
അടുത്ത വർഷം ആദ്യം തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ത്രിപുര, പാർട്ടി വളർത്താൻ ബിജെപി ഉന്നമിടുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടു ബിജെപി രൂപീകരിച്ച ‘കിഴക്കോട്ടു നോക്കൽ’ നയ (Look East Policy) പ്രകാരം, ഏഴിൽ മൂന്നു സംസ്ഥാനങ്ങളിലും ബിജെപി ഭരണം പിടിച്ചുകഴിഞ്ഞു. അസം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കു പുറമെ, അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിൽ മണിപ്പൂരിലും ബിജെപി വിജയക്കൊടി പാറിച്ചു. ഇതിനു പിന്നാലെയാണു കടുത്ത ഇടതുകോട്ടയായ ത്രിപുരയിലും വെന്നിക്കൊടി പാറിക്കാനുള്ള ശ്രമം.
ത്രിപുരയിൽ ആകെയുള്ള 60 നിയമസഭാ മണ്ഡലങ്ങളിൽ 50 ഇടത്തും ഇടതുപക്ഷത്തിന്റെ പ്രതിനിധികളാണുള്ളത്. ഒറ്റനോട്ടത്തിൽ അസാധ്യമെന്നു തോന്നാവുന്ന ലക്ഷ്യമാണെങ്കിലും, അസമിലും മണിപ്പൂരിലും ശൂന്യതയിൽനിന്നു ഭരണം പിടിച്ച അദ്ഭുതം ഇവിടെയും ആവർത്തിക്കാമെന്നു ബിജെപി കണക്കുകൂട്ടുന്നു. 126 സീറ്റുകളുള്ള അസമിൽ, പൂജ്യത്തിൽനിന്നും 64 സീറ്റുകൾ നേടിയാണ് ബിജെപി അധികാരം പിടിച്ചത്.
ബിജെപിക്കു വെറും 2,000 അംഗങ്ങൾ മാത്രമുണ്ടായിരുന്ന ത്രിപുരയിൽ, കഴിഞ്ഞ മൂന്നുവർഷത്തിനിടെ അംഗസംഖ്യ മൂന്നു ലക്ഷത്തിനും മുകളിലായി. ദേശീയതലത്തിൽ തകർന്നടിഞ്ഞ കോൺഗ്രസിനോടും രാജ്യാന്തര തലത്തിൽ തകർന്നടിഞ്ഞ കമ്യൂണിസ്റ്റുകളോടുമാണു ബിജെപിയുടെ പോരാട്ടമെന്നു ത്രിപുരയിൽ കാലുകുത്തിയ ഉടനെ അമിത് ഷാ പ്രഖ്യാപിക്കുകയും ചെയ്തു. മറ്റു പാർട്ടികളിൽനിന്നു ജനകീയരായ നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കുകയെന്ന, മറ്റു സംസ്ഥാനങ്ങളിൽ പയറ്റി വിജയിച്ച തന്ത്രമാണു ത്രിപുരയിലും ബിജെപി പയറ്റുന്നത്.