ഗർഭാവസ്ഥയിലുള്ള കുഞ്ഞിനെ രക്ഷിക്കാൻ അമ്മ ദാനം നൽകിയത് സ്വന്തം ജീവന്‍. ഇംഗ്ലണ്ടുകാരിയായ ഡാനിയെല യാനോഫ്സ്കിയാണ് ഗർഭസ്ഥ ശിശുവിന്റെ ജീവൻ അപകടത്തിലാകുമെന്ന് കരുതി ജീവൻ കാർന്നു തിന്ന കാൻസറിനു ചികിത്സ തേടാതിരുന്നതും പിന്നീട് മരണം വരിച്ചതും. 2015ൽ ശരീരത്തിലുണ്ടായിരുന്ന മുഴ കാൻസറാണെന്ന് കണ്ട് ആദ്യം നീക്കം ചെയ്തിരുന്നു. ഈ ഫെബ്രുവരിയിൽ നടത്തിയ സ്ഥിരം പരിശോധനയ്ക്കിടെയാണ് മെലോന കണ്ടെത്തിയത്. ത്വക്കിനെ ബാധിക്കുന്ന ഒരു തരത്തിലുള്ള കാൻസറാണിത്.
പരിശോധനാ ഘട്ടത്തിൽത്തന്നെ കാൻസർ ത്വക്കിൽ പകരുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ ആറും മാസം ഗർഭിണി ആയിരുന്നതിനാൽ ഗർഭം ഒഴിവാക്കിയതിനുശേഷം മാത്രമേ ചികിത്സ ആരംഭിക്കാൻ കഴിയുമായിരുന്നുള്ളൂ. ഇതോടെ ഡാനിയേലയ്ക്കു മുന്നിൽ രണ്ട് മാർഗം മാത്രം അവശേഷിച്ചു. ഒന്നുകിൽ കുഞ്ഞിനെ ഒഴിവാക്കി സ്വന്തം ജീവൻ രക്ഷിക്കുക. അല്ലെങ്കിൽ കുഞ്ഞിനു വേണ്ടി സ്വന്തം ജീവൻ ത്യജിക്കുക. രണ്ടാമത്തെ മാർഗമാണ് ആ മാതൃഹൃദയം തെരഞ്ഞെടുത്തത്.