പ്രശസ്തനാകാന്‍ നടത്തിയ കൊലപാതകം; ബലിയാടായത് യുവാവ്; മൊഴിയില്‍ ഞെട്ടി കേരളം

തിരുവനന്തപുരത്തെ ഗുണ്ടാസംഘങ്ങളുടെ അഴിഞ്ഞാട്ടം പുതിയസംഭവമൊന്നുമല്ല. ഗുണ്ടാപ്പകമൂത്ത് എതിരാളിയെ ഒാടിച്ചിട്ട് കൊലപ്പെടുത്തി കാല് വെട്ടിയെടുത്ത് റോഡിലെറിഞ്ഞ ഭീകരസംഭവങ്ങള്‍ വരെ അടുത്തകാലത്തുണ്ടായി. താനാണ് ഗുണ്ടകളില്‍ കേമന്‍ എന്ന് തെളിയിക്കലാണ് ഗുണ്ടകളുടെ ലക്ഷ്യം. അതിനായി വ്യത്യസ്ത രീതിയില്‍ ഭീകരകൊലകള്‍ നടത്തി ക്രൂരസാന്നിധ്യം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ് ക്രിമിനലുകള്‍. കഴിഞ്ഞ ദിവസം തമ്പാനൂരില്‍ ഹോട്ടലിലെ റിസപ്ഷനിസ്റ്റിനെ അരിഞ്ഞുവീഴ്ത്തിയ കൊടുംക്രിമിനല്‍ അജേഷിന്‍റെ മൊഴി കേട്ടാണ് പൊലീസ് കേരളം ഞെട്ടിയത്. തന്‍റെ ഗുണ്ടാകഴിവിലെ ക്രൂരത തെളിയിക്കാന്‍ നടത്തിയ കൊലപാതകം ആണ് പോലും സാധുവായ അയ്യപ്പന്‍റേത്.

തിരുവനന്തപുരം നഗരം തിരക്കിട്ട് ഒാടുമ്പോഴും ക്രിമിനല്‍ സംഘവും പണിയിലാണ്. പേരുകേട്ട ഗുണ്ടയെന്ന് തെളിയിച്ച് പണം സമ്പാദിക്കുന്ന തിരക്കില്‍. നിരന്തരം പൊലീസില്‍ പിടിക്കപ്പെട്ട് മാധ്യമങ്ങളിലൂടെ പൊതുജനത്തിന്‍റെ ശ്രദ്ധ നേടി ഗുണ്ടാഫീല്‍ഡില്‍ അടിപതറാതെ നില്‍ക്കുന്ന തിരക്ക്.  പൊലീസ് പല ഒാപ്പറേഷന്‍സ് നടത്തിയിട്ടും ഗുണ്ടകളുടെ ശക്തിയും വീറും കൂടിയേ ഉള്ളൂ. ക്രൂരകൊലപാതകങ്ങളുടെ പട്ടികകൂട്ടാനുള്ള തിരക്കിലായിരുന്നു ഗുണ്ടകള്‍. ക്ലച്ചു പിടിച്ച ഗുണ്ടകളുടെ സംഘത്തില്‍ ചേര്‍ന്ന് കൊച്ചുഗുണ്ടകള്‍. ഗുണ്ടാസംഘങ്ങള്‍ പലപ്പോഴും കഴിവുതെളിയിക്കാന്‍ ഏറ്റുമുട്ടലുകള്‍. എല്ലാത്തിനും രസവും ആവേശവും പകര്‍ന്ന് ലഹരിസാന്നിധ്യവും.