കണ്ണൂര്‍ ചൊക്ലി പെട്ടിപ്പാലത്തെ സലീമിന്‍റെ വീട്ടില്‍ ഒരു നാലുവയസുകാരിയായ ഒരു പെണ്‍കുഞ്ഞുണ്ട്. അവള്‍ കാണുന്നവരോടെല്ലാം എപ്പോഴും ചോദിച്ചുകൊണ്ടേയിരിക്കും അവളുടെ എല്ലാമെല്ലാമായിരുന്ന ഉമ്മ എവിടെ എന്ന്. എന്തെങ്കിലും നുണപറഞ്ഞാല്‍ ഉമ്മ എന്നെ കൊണ്ടുപോകാന്‍ എപ്പോള്‍ വരുമെന്നാണ് അടുത്ത ചോദ്യം. ആരും മറുപടി നല്‍കാതാകുമ്പോള്‍ അവള്‍ പതിയെ നിശബ്ദയാകും. കാരണം രണ്ടുമാസത്തിലേറെയായി ഉമ്മയെ കാണാതായതോടെ അവളുടെ കുഞ്ഞുമനസ് മരവിച്ചുകഴിഞ്ഞു. അതാണ് ഇപ്പോള്‍ എല്ലാവരുടേയും നൊമ്പരം.
ഷഫ്ന..സലിമിന്‍റേയും ഷാഹിദയുടേയും നാലുമക്കളില്‍ മൂന്നാമത്തെ മകള്‍. ചെറുപ്പം മുതലേ പഠനത്തില്‍ മിടുക്കി. ബിസിഎ പഠനവും മികച്ച മാര്‍ക്കോടെ പൂര്‍ത്തിയാക്കി.ഇനി ജോലി...അതായിരുന്നു അവളുടെ ലക്ഷ്യം. ജോലിക്ക് തയാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ആ വിവാഹആലോചന എത്തിയത്. സഹോദരിമാരുടെ കല്യാണത്തിന്‍റെ ക്ഷീണം മാറുംമുമ്പ് മറ്റൊരു കല്യാണം വീട്ടുകാര്‍ക്ക് ആലോചിക്കാനേ കഴിഞ്ഞിരുന്നില്ല. പക്ഷേ അവര്‍ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു.
വിവാഹം കഴിഞ്ഞ് റയിസിന്‍റെ വീട്ടിലെത്തിയതുമുതല്‍ തുടങ്ങിയതായിരുന്നു അവളുടെ പീഡനം. ഭര്‍ത്താവ് റയിസ് ഗള്‍ഫിലേക്ക് പോകുന്നദിവസം വീട്ടിലെ സ്വര്‍ണം കാണാതായതില്‍ തുടങ്ങിയ വഴക്ക് വര്‍ഷങ്ങളോളം നീണ്ടു നിന്നു. പക്ഷേ ഷഹ്നയുടെ വീട്ടുകാരെ പ്രതികളാക്കാനായിരുന്നു റയിസിന്‍റെ വീട്ടുകാര്‍ക്ക് താല്‍പര്യം. പ്രത്യേകിച്ച് ഉമ്മയ്ക്കും ഉപ്പയ്ക്കും സഹോദരിക്കും. ആ പീഡനം തുടര്‍ന്നുകൊണ്ടേയിരുന്നു.
പിന്നീട് ഓരോരോ കാരണങ്ങള്‍ കണ്ടെത്തി പീഡനങ്ങള്‍ തുടര്‍ന്നു. പലപ്പോഴും ഇനി ആ വീട്ടിലേക്കില്ലെന്ന് ഉറപ്പിച്ച് ഷഹ്ന സ്വന്തം വീട്ടിലേക്ക് തിരികെ വരികയും ചെയ്തു. പക്ഷേ ഓരോരോ കാണങ്ങള്‍ പറഞ്ഞ് റയിസ് ഷഹ്നയെ മടക്കിക്കൊണ്ടുപോയിരുന്നു. പീഡനങ്ങള്‍ തുടര്‍ന്നതോടെ സ്വര്‍ണം മോഷ്ടിച്ചവരെ കണ്ടെത്താന്‍ ഷഹ്ന തീരുമാനിച്ചു. ഉമ്മയുടെ നിരപരാധിത്വം തെളിയിക്കുകയായിരുന്നു ലക്ഷ്യം. ഷഹ്ന രണ്ടുവര്‍ഷത്തിനുശേഷം പരാതിയുമായി ചൊക്ലി പൊലീസ് സ്റ്റേഷനില്‍ എത്തി. സ്വര്‍ണം എടുത്ത ബന്ധുവിനെക്കുറിച്ചുള്ള വിവരങ്ങള്‍ തെളിവു സഹിതം കൈമാറി. പക്ഷേ കേസില്‍ തുടരുന്നതില്‍ നിന്ന് എല്ലാവരും അവളെ ഭീഷണിപ്പെടുത്തി..ഒടുവില്‍ അവള്‍ കേസ് പിന്‍വലിച്ചു..പക്ഷേ പിന്നീട് റയിസിന്‍റെ വീട്ടുകാര്‍ക്ക് ഷഹ്നയോടെ വൈരാഗ്യം ഇരട്ടിച്ചു...പൊതുസമൂഹത്തില്‍ അപമാനിച്ചത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു..
റയിസ് ഗള്‍ഫില്‍ നിന്ന് വന്നിട്ട് ദിവസങ്ങളേ ആയിട്ടുള്ളു...ഷഹ്നയെ വിളിച്ചാല്‍ ആര്‍ക്കും കിട്ടുന്നുമില്ല..അങ്ങനെ ആ ഞായറാഴ്ച അവര്‍ പുറത്തുപോയതിനുമുമ്പാണ് വീട്ടുകാരെ വിളിച്ചത്...പിന്നീട് ആ രാത്രി അവിടെ സംഭവിച്ച കാര്യങ്ങള്‍ ദുരൂഹമാണ് ..വീട്ടിലെ കിണറ്റില്‍ മരിച്ച നിലയിലായിരുന്നു ഷഹ്നയുടെ മൃതദേഹം...ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മൃതദേഹം പുറത്തെടുത്തു. ഷഹ്നയും മുറിക്കുസമീപത്തുള്ള വാഷ് റൂമില്‍ രക്തം പുരണ്ട കത്തിയും കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തില്‍ 24 മുറിവുകള്‍ ഷഹ്നയുടെ ശരീരത്തിലുണ്ടായിരുന്നതും കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടി..ദുരൂഹത വര്‍ധിച്ചു..
പക്ഷേ പൊലീസ് ആത്മഹത്യപ്രേരണക്കുറ്റം പോലും ചുമത്താതെ അസ്വഭാവികമരണത്തിന് മാത്രം കേസെടുത്തു. തെളിവുകള്‍ ഒട്ടേറെ നല്‍കിയിട്ടും പൊലീസ് അനങ്ങിയില്ല..തീരുമാനിച്ചുറപ്പിച്ച പോലെ. അന്വേഷണം ലോക്കല്‍ പൊലീസില്‍ നിന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു..പക്ഷേ പലകാരണങ്ങള്‍ പറഞ്ഞ് ക്രൈംബ്രാഞ്ചും ഉഴപ്പി.മാസം മൂന്നാകാറായിട്ടും പ്രഥമീകവകുപ്പുകള്‍ പോലും ചുമത്താതെ പൊലീസ് കേസ് അട്ടിമറിച്ചു.
സംശയം ഉയര്‍ന്നു ഒട്ടേറെ തെളിവുകള്‍ പൊലീസിന് ശേഖരിക്കാമായിരുന്നു ..പക്ഷേ ഒന്നും ഉണ്ടായില്ല..ദിവസങ്ങള്‍ കഴിയും തോറും തെളിവുകളെല്ലാം നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ബന്ധുക്കള്‍..സ്ഥിരമായി ഡയറി എഴുതുമായിരുന്ന ഷഹ്നയുടെ ഡയറി ഇതുവരെ കാണാതായതും ഷഹ്നയുടെ ഫോണിലെ വിവരങ്ങളുമെല്ലാം ഇപ്പോഴും ദുരൂഹത സൃഷ്ടിക്കുന്നു.