TAGS

 

സൂര്യനെക്കുറിച്ച് എന്തറിയാം എന്ന് ചോദിച്ചാല്‍ എന്ത് മറുപടി പറയാനാകും. ഭൂമി അടക്കം എട്ട ഗ്രഹങ്ങള്‍ വലംവയ്ക്കുന്ന ഒരു നക്ഷത്രം. സൂര്യനില്ലെങ്കില്‍ പ്രകാശമില്ല, ഭൂമിയില്‍ ജീവനില്ല എന്നതടക്കം നിരവധി കാര്യങ്ങള്‍ പറയാം. പക്ഷെ ഇത്ര കാലമായിട്ടും സൂര്യനെക്കുറിച്ച് മനുഷ്യന്‍ പത്ത് ശതമാനം പോലും മനസിലാക്കിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സൂര്യന്‍റെ ആഴങ്ങളില്‍ നിന്നുള്ള ശബ്ദതരംഗങ്ങളുടെ പഠനത്തില്‍ നിന്നും സൂര്യന് കാര്യമായ മാറ്റമുണ്ടാകുന്നുവെന്ന് തെളിയിക്കുന്നതാണ് പഠനങ്ങള്‍. 

സൂര്യന്‍റെ ഉള്ളില്‍ നടക്കുന്ന സംഭവങ്ങള്‍ പുറമെ നിന്നും പൂര്‍ണമായി വ്യക്തമായിരുന്നില്ല. സൂര്യനില്‍ ഇരുണ്ട നിറത്തില്‍ കാണുന്ന സണ്‍സ്പോട്ടുകള്‍, സൂര്യനിലെ സൗര തരംഗങ്ങള്‍, കാന്തിക തരംഗങ്ങള്‍ എന്നിവ ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ച് വന്നിരുന്നു. എന്നാല്‍ ബ്രിട്ടനിലെ ബിര്‍മിങ്ഹാം സോളാര്‍ ഓസിലേഷന്‍സ് നെറ്റ്‍വര്‍ക്കിന്‍റെ പഠനപ്രകാരം സൂര്യന്‍റ് ഉള്ളില്‍ നിന്നും തരംഗങ്ങള്‍ പുറത്തേക്ക് വരുന്നുണ്ടെന്നാണ് പുതിയ നിരീക്ഷണം. 

സൂര്യന് പൊടുന്നനെയുള്ള മാറ്റങ്ങള്‍ സോളാര്‍ സൈക്കിളുകള്‍ എന്നാണ് അറിയപ്പെടുന്നത്. 1986 മുതല്‍ 1996 വരെയുള്ള കാലഘട്ടത്തെ സോളാര്‍ സൈക്കിള്‍ 22 എന്ന് വിളിക്കുന്നു. ഈ കാലയളവില്‍ സണ്‍സ്പോട്ടുകള്‍ സൂര്യനില്‍ ഇല്ലായിരുന്നെന്ന് തന്നെ കണ്ടെത്തി. എന്നാല്‍ പിന്നാലെ വന്ന സോളാര്‍ സൈക്കിള്‍ 23 (1996 മുതല്‍ 2008 വരെ)  സൂര്യന്‍റെ കാന്തികശക്തി വര്‍ധിച്ച കാലഘട്ടമായിരുന്നു. ഇതുപോലെ മാറ്റങ്ങള്‍ വന്ന വര്‍ഷങ്ങളായിരുന്നു 2008 മുതല്‍ 2019 വരെയുള്ള കാലഘട്ടം. എന്നാല്‍ ഇവയെല്ലാം ബാഹ്യമായ മാറ്റങ്ങളായിരുന്നു. 

പുതിയ സോളാര്‍ സൈക്കിളില്‍ എന്നാല്‍ ആന്തരികമായ മാറ്റങ്ങള്‍ നടക്കുന്നതായാണ് നിരീക്ഷണം. സൂര്യന്‍റെ ഉള്ളില്‍ ശക്തമായ എന്തോ മാറ്റം സംഭവിച്ചിട്ടുണ്ടെന്നും അതിന്‍റെ ശബ്ദവീചികളും തരംഗങ്ങളും പുറംഭാഗത്ത് പ്രതിഫലിക്കുന്നുണ്ടെന്നും നിരീക്ഷണമുണ്ടായി.  മുന്‍ പഠനങ്ങളില്‍ നിന്നും തികച്ചു വ്യത്യസ്തമായി സൂര്യനുള്ളില്‍ എന്താണ് നടക്കുന്നതെന്ന് അറിയാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. 

സൂര്യനിലെ മാറ്റങ്ങള്‍ ഭൂമിക്ക് പ്രശ്നമാകുമെന്ന് നിലവില്‍ ആശങ്കയില്ലെങ്കിലും, ഭൂമിയ വലംവയ്ക്കുന്ന ഉപഗ്രഹങ്ങള്‍ക്കും റേഡിയോ തരംഗത്തിലൂടെയുള്ള ഭൂമിയിലെ ആശയവിനിമയങ്ങള്‍ക്കും ഈ മാറ്റം പ്രതികൂലമായേക്കാമെന്ന് ശാസ്ത്രലോകം കരുതുന്നു.

ENGLISH SUMMARY:

Sun's internal changes are being observed by scientists, revealing significant shifts occurring deep within our star. These internal fluctuations, distinct from previous external observations, are a key focus of current solar research.