ഇന്ത്യ ഇന്ത്യയുടേതായുള്ള ആദ്യ ഉപഗ്രഹം വിക്ഷേപിച്ചിട്ട് ഇന്നേക്ക് അമ്പതാണ്ട് തികയുന്നു. തിരുവനന്തപുരത്തും ബെംഗളുരുവിലുമായി നിര്‍മിച്ച ആര്യഭട്ട യു.എസ്.എസ്.ആറിന്റെ റോക്കറ്റിലാണ് വിക്ഷേപിച്ചത്. ഉപഗ്രഹ സാങ്കേതിക വിദ്യയില്‍ ലോകരാജ്യങ്ങളോട് കിടപിടിക്കുന്ന ശക്തിയായി മാറിയതിന്റെ തുടക്കം കൂടിയായിരുന്നു ആര്യഭട്ട.
നാസ പ്രോജക്ടില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള പ്രൊഫസര്‍. യു.ആര്‍ റാവുവിനെയാണു സാക്ഷാല്‍ വിക്രം സാരാഭായ് ദൗത്യമേല്‍പിച്ചത്. 30 മാസത്തിനുള്ളില്‍ 360 കിലോഭാരമുള്ള ഗോളാകൃതിയിലുള്ള ഉപഗ്രഹം പിറന്നു. വിക്രം സാരാഭായ് ഉപഗ്രഹത്തിനു പേരിടാനായി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ സമീപിച്ചു മൈത്രി,ജവഹര്‍, ആര്യഭട്ട എന്നീ പേരുകളാണു പ്രധാനമന്ത്രിക്കു മുന്‍പാകെ സമര്‍പിച്ചത്. ചരിത്ര തുടക്കത്തിന് അഞ്ചാം നൂറ്റാണ്ടിലെ ഗണിത ശാസ്ത്രജ്ഞന്‍ ആര്യഭടന്റെ പേരുമതിയെന്നു നിര്‍ദേശിച്ചത് ഇന്ദിരയാണ്.
1975 ഏപ്രില്‍ 19നു റഷ്യയിലെ കപൂസ്റ്റിന്‍ യാറില്‍ നിന്നു കോസ്മോസ് –3എം റോക്കറ്റിലേറി ആര്യഭട്ട ഭ്രമണപഥം പൂകി. ജ്യോതിശാസ്ത്ര പരീക്ഷണങ്ങളും ഗാമ, എക്സ്റേ വികരണങ്ങളുടെ പഠനമായിരുന്നു പ്രഖ്യാപിത ലക്ഷ്യങ്ങളെങ്കിലും ഉപഗ്രഹ രൂപകല്‍പനയും നിര്‍മാണവും ട്രാക്കിങും അടക്കം ഒരുപാടു പഠിക്കാനുണ്ടായിരുന്നു പിച്ചവെച്ചു തുടങ്ങുന്ന ഇസ്റോയ്ക്ക്. വിക്ഷേപിച്ച് ആറാം ദിവസം ഇലക്ട്രിക്കല്‍ തകരാറിനെ തുടര്‍ന്നു പണിമുടക്കിയെങ്കിലും വിക്രം സാരാഭായും കൂട്ടരും ലക്ഷ്യം വച്ചതെല്ലാം അതിനകം നേടിയെടുത്തിരുന്നുവെന്നതിന് കാലം തന്നെ സാക്ഷി. ഉപഗ്രഹ– റോക്കറ്റ് രൂപകല്‍പനയിലും നിര്‍മാണത്തിലും രാജ്യം സ്വയം പര്യാപ്തരായി. 50 വര്‍ഷത്തിനിടെ 548 ഉപഗ്രഹങ്ങള്‍ ഇന്ത്യയുട കയ്യൊപ്പോടെ ബഹിരാകാശത്തേക്കെത്തി. രാജ്യത്തിന്റെ വികസന കുതിപ്പിന് അടിത്തറിയിട്ട വാര്‍ത്താ വിനിമയ, ഗതി നിര്‍ണയ, ഭൗമ നിരീക്ഷണ ഉപഗ്രഹ ശ്രേണികള്‍ തന്നെയുണ്ടായി. ചന്ദ്രയാന്‍, ആദിത്യ, മംഗള്‍യാന്‍ തുടങ്ങി മറ്റു രാജ്യങ്ങളെ അല്‍ഭുതപ്പെടുത്തിയ ഗോളാന്തര പര്യവേക്ഷണ ദൗത്യങ്ങള്‍ വേറെയും. മനുഷ്യ ബഹിരാകാശ യാത്രയ്ക്കുള്ള ഗഗന്‍യാനും, ചന്ദ്രനിലെ മണ്ണ് ഭൂമിയിലെത്തിക്കാനുള്ള ചന്ദ്രയാന്‍ –4ഉം സ്വന്തമായുള്ള ബഹിരാകാശ നിലയമടക്കം ആര്യഭട്ടയില്‍ നിന്നും തുടങ്ങിയ സ്വപ്നങ്ങള്‍ ഏറെയുണ്ട് ഇനിയും പൂര്‍ത്തിയാക്കാന്‍.