life-beyond-earth-hd

സൗരയൂഥത്തിന് പുറത്ത്  ജീവനുണ്ടോ. കാലങ്ങളായി ശാസ്ത്രജ്ഞര്‍ ഉത്തരം തേടുന്ന ചോദ്യമാണിത്. എന്നാല്‍ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് കേംബ്രിജിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ഇന്ത്യന്‍ വംശജന്‍ നിക്കു മധുസൂദന്‍റെ നേതൃത്വത്തില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് നിര്‍ണായക കണ്ടെത്തലിന് വഴിയൊരുക്കിയത്.

ജെയിംസ് വെബ് ടെലസ്കോപ്പ് ഉപയോഗിച്ചുളള പരീക്ഷണത്തിലാണ്  സൗരയൂഥത്തിന് പുറത്ത് ജീവന്റെ സാന്നിധ്യം ഉണ്ടെന്നതിന്റെ ശക്തമായ സൂചന ലഭിച്ചിരിക്കുന്നത്. ഭൂമിയില്‍ ജൈവ പ്രക്രിയയിലൂടെ മാത്രം ഉല്‍പാദിപ്പിക്കുന്ന വാതകങ്ങള്‍ ഭൂമിയില്‍ ന‌ിന്ന് 124 പ്രകാശവര്‍ഷം അകലെയുളള K2-18 ബി  ഗ്രഹത്തിന്റെ അന്തരീക്ഷത്തിലാണ് കണ്ടെത്തിയിരിക്കുന്നത്. ഭൂമിയുടെ 8.6 മടങ്ങ് ഭാരവും 2.6 മടങ്ങ് വ്യാസവുമുളളതാണ് ഈ ഗ്രഹം. ഡൈമീഥൈല്‍ സള്‍ഫൈഡ്, ഡൈമീഥൈല്‍ ഡൈസള്‍ഫൈഡ് എന്നീ വാതകങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. ഭൂമിയില്‍ മറീന്‍ ആല്‍ഗ പോലുള്ള സൂക്ഷ്മ ജീവികളാണ് ഇത് ഉല്‍പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഗ്രഹം സൂക്ഷ്മ ജീവികളാല്‍ നിറഞ്ഞിരിക്കാമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. 

എന്നാല്‍ ഇതിനര്‍ഥം യഥാര്‍ഥ ജീവജാലങ്ങള്‍ ഗ്രഹത്തിലുണ്ട് എന്നല്ല മറിച്ച്  സൂക്ഷ്മജീവികള്‍ ഉണ്ടായിരിക്കാം എന്നു മാത്രം. ജൈവിക പ്രക്രിയയുടെ സൂചകമായ ഒരു ബയോസിഗ്നേച്ചറാണ് കണ്ടെത്തിയിരിക്കുന്നത്. ജനവാസമുള്ള അന്യഗ്രഹത്തിന്റെ ആദ്യ സൂചനയാണിതെന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കിയ കേംബ്രിജ് സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോണമിയിലെ ജ്യോതിശാസ്ത്രജ്ഞന്‍ നിക്കു മധുസൂദനന്‍ പറയുന്നു. അസ്ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്സില്‍ പ്രസിദ്ധീകരിച്ച പഠനത്തിന്റെ മുഖ്യ രചയിതാവാണ് നിക്കു. 

K2-18 ബി യഥാര്‍ഥത്തില്‍ വാസയോഗ്യമാകാനുള്ള സാധ്യത കൂടുതലാണ്. ഒരു നക്ഷത്രത്തിന്റെ വാസയോഗ്യമായ മേഖലയിലാണ് ഇത് പരിക്രമണം ചെയ്യുന്നത്. അതായത് ജീവന്റെ പ്രധാന ഘടകമായ ദ്രാവക ജലം ഒരു ഗ്രഹത്തിന്റെ ഉപരിതലത്തില്‍ നിലനില്‍ക്കാന്‍ കഴിയുന്ന ദൂരം. ലിയോ നക്ഷത്രസമൂഹത്തില്‍ ഭൂമിയില്‍ നിന്ന് 124 പ്രകാശവര്‍ഷം അകലെ ഒരു കുളളന്‍ നക്ഷത്രത്തെ ചുറ്റുന്നതാണ്  K2-18ബി ഗ്രഹം. 2021ല്‍ വിക്ഷേപിക്കുകയും 2022ല്‍ പ്രവര്‍ത്തനക്ഷമമാവുകയും ചെയ്ത ജെയിംസ് വെബ് ടെലസ്കോപ്പിന്റെ മുന്‍ നീരീക്ഷണങ്ങളില്‍  K2-18 ബി യുടെ അന്തരീക്ഷത്തില്‍ മീഥെയ്നും  കാര്‍ബണ്‍ ഡൈ ഓക്സൈഡും തിരിച്ചറിഞ്ഞിരുന്നു. ഒരു നക്ഷത്രത്തിന്റെ വാസയോഗ്യമായ മേഖലയിലെ ഒരു എക്സോപ്ലാനറ്റിന്റെ അന്തരീക്ഷത്തില്‍ കാര്‍ബണ്‍ അധിഷ്ഠിത തന്മാത്രകള്‍ കണ്ടെത്തുന്നതും ഇതാദ്യമായാണ്.

1990 മുതല്‍ നമ്മുടെ സൗരയൂഥത്തിന് പുറത്ത് എക്സോപ്ലാനറ്റുകള്‍ എന്ന് വിളിക്കപ്പെടുന്ന ഏകദേശം 5,800 ഗ്രഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. നമ്മുടെ സൗരയൂധത്തിന് പുറത്തുളള ഭൂമി പോലുളള ഒരു  ഗ്രഹത്തില്‍ ജീവന്റെ തെളിവ് കണ്ടെത്തുക എന്നതാണ് എക്സോപ്ലാനറ്റ് ശാസ്ത്രത്തിന്റെ ആത്യന്തിക ലക്ഷ്യം. സൗരയൂഥത്തിനപ്പുറം ജീവന്‍ കണ്ടെത്തുന്നതിനുള്ള നമ്മുടെ അന്വേഷണത്തില്‍  വലിയ വഴിത്തിരിവാണ് ഈ കണ്ടെത്തല്‍.

ENGLISH SUMMARY:

Indian-origin scientist Nikku Madhusudhan and his team at Cambridge have found powerful biosignatures in exoplanet K2-18 b’s atmosphere using the James Webb Space Telescope, hinting at the possibility of extraterrestrial life.