പശ്ചിമേഷ്യൻ യുദ്ധകാലത്ത് ഹോർമുസ് കടലിടുക്ക് കടന്ന് ഏറ്റവും കൂടുതൽ കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിച്ച രാജ്യം ഇന്ത്യയാണെന്ന് നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ. യുദ്ധമേഖലയിൽ നിന്ന് മുപ്പതോളം കപ്പലുകളെയാണ് ഇന്ത്യൻ നാവികസേന വിജയകരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചത്. യുദ്ധത്തിന്‍റെ ആദ്യ ദിവസങ്ങളിൽ തന്നെ രാജ്യത്തേക്കുള്ള പെട്രോളിയം ഉൽപന്നങ്ങളുടെയും മറ്റ് ചരക്കുകളുടെയും വിതരണം തടസ്സമില്ലാതെ തുടരുന്നുവെന്ന് നാവികസേന ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. വിതരണ ശൃംഖലകൾ തടസ്സപ്പെടാതെ നിലനിർത്താനും ബദൽ മാർഗങ്ങൾ കണ്ടെത്താനും ഇത് സർക്കാരിന് ആവശ്യമായ സമയവും സൗകര്യവും നൽകിയെന്നും അദ്ദേഹം മനോരമ ന്യൂസ് കോൺക്ലേവിൽ പറഞ്ഞു.
ചൈനയുടെ ദ്രുതഗതിയിലുള്ള സാമ്പത്തിക-സൈനിക വളർച്ച ഇന്ത്യയ്ക്കും ഭീഷണി സൃഷ്ടിക്കുന്നുണ്ടെങ്കിലും, അതിനെ നേരിടാൻ നാവികസേനയുടെ ശേഷിയും ആയുധശേഖരവും നിരന്തരം വർധിപ്പിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഡ്രോൺ സാങ്കേതികവിദ്യ, സൈബർ യുദ്ധമുറകൾ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ, സാറ്റലൈറ്റ് നിരീക്ഷണം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ക്വാണ്ടം കമ്പ്യൂട്ടിങ് തുടങ്ങിയ മേഖലകളിൽ നാവികസേന വൻതോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. Also Read: 'അവധാനത' വരാതിരിക്കാന്‍ നോക്കാറുണ്ട്, ആത്മ വിമര്‍ശനമായി എടുത്തുവെന്ന് എം.എ.ബേബി
മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും നാവികസേന വലിയ മുൻഗണന നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2008ലെ 26/11 മുംബൈ ഭീകരാക്രമണത്തിന് ശേഷം തീരദേശ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികളെയും സുരക്ഷാ സംവിധാനത്തിന്റെ ഭാഗമാക്കി. കടലിലെ മാറ്റങ്ങളും അസ്വാഭാവികതകളും റിപ്പോർട്ട് ചെയ്യുന്നതിൽ മത്സ്യത്തൊഴിലാളികൾ നാവികസേനയുടെ കണ്ണും കാതുമായി പ്രവർത്തിക്കുന്നു. ചുഴലിക്കാറ്റ് പോലുള്ള പ്രതികൂല കാലാവസ്ഥകളിൽ മുൻകൂട്ടി മുന്നറിയിപ്പ് നൽകാനും കടലിൽ കുടുങ്ങുന്നവർക്കായി തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും നടത്താനും നാവികസേന സദാ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കടൽവഴിയുള്ള ലഹരിക്കടത്ത് വെല്ലുവിളി
അതേസമയം, കടൽവഴിയുള്ള ലഹരിക്കടത്ത് വലിയൊരു പ്രാദേശിക വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലഹരിക്കടത്ത്, കള്ളക്കടത്ത്, അനധികൃത കുടിയേറ്റം, ആയുധക്കടത്ത് എന്നിവയും ഭീഷണിയാണ്. കടലിൽവച്ച് ഇവരെ പിടികൂടുന്നത് വലിയ വെല്ലുവിളിയാണ്. ദൂരെനിന്ന് കപ്പലുകൾ വരുന്നത് കാണുമ്പോൾ ലഹരിവസ്തുക്കൾ വെള്ളത്തിൽ ഉപേക്ഷിക്കാനോ ഒളിപ്പിക്കാനോ അവർക്ക് ആവശ്യത്തിന് സമയം ലഭിക്കുന്നതാണ് ഇതിന് കാരണം. കൃത്യമായ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ദേശീയ ഏജൻസികളുമായി സഹകരിച്ച് കേരള തീരത്തും പടിഞ്ഞാറൻ തീരത്തും നാവികസേന ശക്തമായ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് തന്ത്രപ്രധാന പ്രാധാന്യം
ഇന്ത്യയുടെ സുരക്ഷയിൽ കേരളത്തിനുള്ള തന്ത്രപ്രധാനമായ പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി. തന്ത്രപരമായ വീക്ഷണകോണിൽ കേരളത്തിന് വലിയ പ്രാധാന്യമുണ്ട്. കൊച്ചിയിൽ നാവിക കമാൻഡും തിരുവനന്തപുരത്ത് വ്യോമസേനാ കമാൻഡുമുണ്ട്. കൂടാതെ, നാവികസേനയുടെ തന്ത്രപ്രധാനമായ പരിശീലന കമാൻഡും നേവൽ അക്കാദമിയും കേരളത്തിലാണ്.
നൂറ്റാണ്ടുകളായി ഇന്ത്യൻ സമുദ്രവ്യാപാരത്തിന്റെ പ്രവേശന കവാടം കൂടിയാണ് കേരളം. കൊച്ചിൻ ഷിപ്പ്‌യാർഡ് ഉൾപ്പെടെയുള്ള കപ്പൽനിർമാണ-അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ, വലിയ വ്യാപാര സാധ്യതകളുള്ള വിഴിഞ്ഞം തുറമുഖം, ആഗോളതലത്തിൽ പ്രശസ്തമായ ബേപ്പൂരിലെ ബോട്ട് നിർമാണ വ്യവസായം, മത്സ്യബന്ധന മേഖല എന്നിവ കേരളത്തിന്റെ സമുദ്ര സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കുന്നു.പ്രധാന സമുദ്രപാതകൾ കേരള തീരത്തുകൂടിയാണ് കടന്നുപോകുന്നത് എന്നതിനാൽ ഈ മേഖലയുടെ സുരക്ഷയ്ക്ക് അതീവ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാവികസേനയിലേക്ക് മലയാളികള്‍ക്ക് സ്വാഗതം
കേരളത്തിന് സമുദ്രവുമായുള്ള ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. രാജ്യത്തിനായി ജീവൻപോലും നൽകാൻ തയ്യാറാകുന്ന അഭിമാനകരവും തൃപ്തികരവുമായ തൊഴിൽ മേഖലയാണ് പ്രതിരോധ സേനയെന്നും അദ്ദേഹം പറഞ്ഞു. കടലുമായി സ്വാഭാവികമായ ബന്ധമുള്ള മലയാളികൾക്ക് നാവികസേനയിൽ മികച്ച കരിയർ കെട്ടിപ്പടുക്കാനും അതുവഴി രാജ്യത്തെ കൂടുതൽ ശക്തമാക്കാനും സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മലയാളി യുവാക്കളെ നാവികസേനയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടാണ് അദ്ദേഹം സെഷൻ അവസാനിപ്പിച്ചത്.