ചൈനീസ് നിര്‍മിത റോബോട്ടായ ഫ്ലാഷ്, മിന്നൽപ്പിണറായപ്പോള്‍, തകര്‍ന്നത് ഹാഫ് മാരത്തണില്‍ മനുഷ്യന്‍ കുറിച്ച ലോകറെക്കോര്‍ഡ്. സ്വയംനിയന്ത്രിത ഗതിനിർണയത്തിലൂടെയാണ് ഏഴ് മിനിറ്റിന്റെ വ്യത്യാസത്തില്‍ മനുഷ്യവേഗത്തെ റോബോട്ട് പിന്നിലാക്കിയത്.
50 മിനിറ്റ് 26 സെക്കൻഡില്‍ ഒരു ഹാഫ് മാരത്തണ്‍ ഓടിത്തീര്‍ത്ത റോബോട്ട്, കഴിഞ്ഞ മാസം പോർച്ചുഗലിലെ ലിസ്ബൺ ഹാഫ് മാരത്തണിൽ യുഗാണ്ടയുടെ ജേക്കബ് കിപ്ലിമോ കുറിച്ച ലോകറെക്കോര്‍ഡാണ് പഴങ്കഥയാക്കിയത്.
ചൈനയിലെ ഷെൻഷെൻ ഓണർ സ്മാർട്ട് ടെക്നോളജി ഡെവലപ്മെന്റ് കമ്പനിയാണ് ഫ്ലാഷിന്‍റെ നിര്‍മാതാക്കള്‍. ബെയ്ജിങ് ഇ–ടൗൺ ഹാഫ് മാരത്തണിലെ 21 കിലോമീറ്റർ ദൂരം റോബട്ടുകളും മനുഷ്യരും ഒരേ പാതയിലാണ് ഓടിയതെങ്കിലും സുരക്ഷ ഉറപ്പാക്കാൻ വെവ്വേറെ ലയ്നുകൾ ഒരുക്കിയിരുന്നു.
റിമോട്ട് കൺട്രോൾ, സ്വയംനിയന്ത്രിത ഗതിനിർണയം എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് ഈ വർഷം റോബോട്ടുകള്‍ക്കായി ഹാഫ് മാരത്തണ്‍ സംഘടിപ്പിച്ചത്.
ഇനി മനുഷ്യരുടെ വിഭാഗത്തിലേക്ക് വന്നാല്‍, പുരുഷന്‍മാരില്‍ ചൈനയുടെ ഷാവോ ഹെയ്ജിയും വനിതകളില്‍ ചൈനയുടെ തന്നെ വാങ് ചിയാഷിയയും ഒന്നാമതെത്തി. ഒരു മണിക്കൂറിലേറെ സമയം വേണ്ടിവന്നു ഇരുവര്‍ക്കും ഫിനിഷ് ചെയ്യാന്‍