മെറ്റയ്ക്ക് 37.5 കോടി ഡോളർ (ഏകദേശം 3100 കോടി രൂപ) പിഴ ചുമത്തി ന്യൂ മെക്സിക്കോ കോടതി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നും പ്ലാറ്റ്‌ഫോമുകൾ സുരക്ഷിതമാണെന്ന് തെറ്റിദ്ധരിപ്പിച്ചുവെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ഈ സുപ്രധാന വിധി. സോഷ്യൽ മീഡിയ ഭീമനായ മെറ്റായ്ക്ക് വലിയ തിരിച്ചടിയാണ് ഈ വിധി.
ന്യൂ മെക്സിക്കോ സ്റ്റേറ്റ് അറ്റോർണി ജനറൽ റൗൾ ടോറസിന്റെ നേതൃത്വത്തിൽ 2023-ൽ ഫയൽ ചെയ്ത കേസിലാണ് വിധി വന്നത്. കുട്ടികളെ ചൂഷണം ചെയ്യുന്നവർക്ക് ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവ "പ്രജനന കേന്ദ്രം" ഒരുക്കിയെന്നും കമ്പനി കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ടോറസ് ആരോപിച്ചു. മെറ്റാ തങ്ങളുടെ ഉൽപ്പന്നങ്ങൾ കുട്ടികൾക്ക് ദോഷകരമാണെന്ന് അറിഞ്ഞിട്ടും ലാഭത്തിന് മുൻഗണന നൽകിയെന്നും അവരുടെ സ്വന്തം ജീവനക്കാരുടെയും സുരക്ഷാ വിദഗ്ധരുടെയും മുന്നറിയിപ്പുകൾ അവഗണിച്ചുവെന്നും പ്രോസിക്യൂട്ടർമാർ കോടതിയിൽ വാദിച്ചു.
Also Read: എഐ സാമ്പത്തിക അസ്ഥിരതയുണ്ടാക്കും; ടിസിഎസ്, ഇൻഫോസിസ്, വിപ്രോ അടക്കം ഭീഷണിയില്‍
ഏകദേശം ഏഴ് ആഴ്ച നീണ്ട വിചാരണയ്ക്ക് ശേഷമാണ് ജൂറി വിധി പുറപ്പെടുവിച്ചത്. കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനും ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ മറച്ചുവെക്കുന്നതിനും മെറ്റാ കുറ്റക്കാരാണെന്ന് ജൂറി കണ്ടെത്തി. ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ച്, കമ്പനി ആയിരക്കണക്കിന് തവണ നിയമലംഘനം നടത്തിയതായി ജൂറി വിധിച്ചു. ഓരോ ലംഘനത്തിനും 5000 ഡോളർ വീതം പിഴ ചുമത്തിയാണ് 375 ദശലക്ഷം ഡോളറിലെത്തിയത്.
പ്ലാറ്റ്‌ഫോമുകൾ കുട്ടികൾക്ക് സുരക്ഷിതമാണെന്ന് മെറ്റാ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചതായും കുട്ടികളുടെ ദുർബലതകൾ മുതലെടുത്ത് അന്യായമായ വ്യാപാര രീതികൾ അവലംബിച്ചതായും വിധിയിൽ പറയുന്നു. ഈ വിധിക്ക് എതിരെ അപ്പീൽ നൽകുമെന്ന് മെറ്റാ അറിയിച്ചിട്ടുണ്ട്.
സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്നതിനിടെയാണ് ഈ വിധി പുറത്തുവരുന്നത്. കമ്പനികൾ ലാഭത്തിന് മാത്രം പ്രാധാന്യം നൽകി കുട്ടികളുടെ സുരക്ഷ അവഗണിക്കുന്നത് ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പാണ് ഈ വിധി നൽകുന്നത് . മെയ് 4-ന് ആരംഭിക്കുന്ന അടുത്ത ഘട്ടത്തിൽ, കോടതി അധിക പിഴകളും മെറ്റായുടെ പ്ലാറ്റ്ഫോമുകളിലെ മാറ്റങ്ങളും പരിഗണിക്കും