എ.ഐ. ഉള്ളടക്കങ്ങളുടെ ദുരുപയോഗം തടയാന്‍ ലക്ഷ്യമിട്ട് ഐ.ടി. നിയമം ഭേദഗതി ചെയ്ത് കേന്ദ്രസര്‍ക്കാര്‍. പുതിയ നിയമപ്രകാരം കൃത്രിമമായി നിര്‍മിച്ച ഉള്ളടക്കങ്ങളില്‍ അക്കാര്യം വ്യക്തമായി രേഖപ്പെടുത്തണം. സമൂഹമാധ്യമങ്ങളില്‍ കൃത്രിമ ഉള്ളടക്കം അപ്‌ലോഡ് ചെയ്യുന്നതിന് മുന്‍പ് ഉപയോക്താവ് പ്രസ്താവന നല്‍കണം. നിയമവിരുദ്ധമായതും അശ്ലീല ഉള്ളടക്കങ്ങളും നിയമനടപടിക്ക് കാരണമാകും. ശബ്ദവും ദൃശ്യവും രണ്ടും ചേര്‍ന്നതുമായ ഉള്ളടക്കങ്ങള്‍ക്കും ഡീപ് ഫെയ്ക്കുകള്‍ക്കും നിയമം ബാധകമാണ്.
സർക്കാരോ കോടതിയോ 'ഫ്ലാഗ്' ചെയ്യുന്ന (ചൂണ്ടിക്കാണിക്കുന്ന) എഐ നിർമ്മിതവും ഡീപ്‌ഫേക്കുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്രം മൂന്ന് മണിക്കൂർ സമയപരിധി നിശ്ചയിച്ചു.ഏറ്റവും പുതിയ ഉത്തരവിൽ, എഐ നിർമ്മിത ഉള്ളടക്കങ്ങളെ വ്യക്തമായി ലേബൽ ചെയ്യണമെന്നും, കൃത്രിമ ഉള്ളടക്കങ്ങളിൽ തിരിച്ചറിയാനുള്ള അടയാളങ്ങൾ (identifiers) ചേർക്കണമെന്നും കേന്ദ്ര സർക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകി. ഒരിക്കൽ ചേർത്ത എഐ ലേബലുകളോ മെറ്റാഡാറ്റയോ നീക്കം ചെയ്യാനോ മറച്ചുവെക്കാനോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അനുവദിക്കരുതെന്നും ഉത്തരവിൽ പറയുന്നു.
എഐ നിർമ്മിതവും കൃത്രിമം ആയതുമായ ഉള്ളടക്കങ്ങളെ ഔദ്യോഗികമായി നിർവചിക്കുന്ന, ഇൻഫർമേഷൻ ടെക്നോളജി (ഇടനിലക്കാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) റൂൾസ്, 2021-ലെ ഭേദഗതികൾ കേന്ദ്രം വിജ്ഞാപനം ചെയ്തു. പുതിയ നിയമങ്ങൾ ഈ വർഷം ഫെബ്രുവരി 20 മുതൽ പ്രാബല്യത്തിൽ വരും. യഥാർഥമെന്ന് തോന്നുന്ന, എഐ ഉപയോഗിച്ച് നിർമ്മിച്ചതോ മാറ്റം വരുത്തിയതോ ആയ ഉള്ളടക്കങ്ങൾ ഉൾക്കൊള്ളുന്ന ഓഡിയോ, വിഷ്വൽ വിവരങ്ങൾ, കൃത്രിമമായി നിർമ്മിച്ച വിവരങ്ങൾ എന്നിവയെ ഭേദഗതികൾ നിർവചിക്കുന്നു. സാധാരണ എഡിറ്റിങ്, മെച്ചപ്പെടുത്തലുകൾ, നല്ല ഉദ്ദേശ്യത്തോടെയുള്ള വിദ്യാഭ്യാസപരമോ ഡിസൈൻ സംബന്ധമായതോ ആയ ജോലികൾ എന്നിവ ഈ നിർവചനത്തിൽ ഉൾപ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്.