AI Generated Image
പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ എന്ന റെക്കോർഡ് ഇത്തവണ തകർന്നത്. എന്നാൽ, ആ റെക്കോർഡിനായി ഫുട്ബോൾ ഇതിഹാസമായ ലയണൽ മെസിയും കിലിയൻ എംബപെയും തമ്മില്‍ തീപാറും പോരാട്ടമാണിപ്പോള്‍ നടക്കുന്നത്. അതാവട്ടെ ലോകകപ്പ് ആവേശം ഇരട്ടിയാക്കുന്നുണ്ട്.
2014 ലാണ് ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായ ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗോൾ എന്ന റെക്കോര്‍ഡ് തന്‍റെ പേരിലെഴുതുന്നത്. 16 ഗോളുകൾ. എന്നാല്‍ ഇതിനകം ആ റെക്കോര്‍ഡ് ലയണൽ മെസി സ്വന്തം പേരിലാക്കിക്കഴിഞ്ഞു. തന്‍റെ ആറാമത്തെയും അവസാനത്തെയും ലോകകപ്പിൽ കളിക്കുന്ന 39-കാരനായ മെസി ഇതിനകം ആറ് ഗോളുകൾ ഈ ടൂർണമെന്റിലും നേടി. ആദ്യ മല്‍സരത്തില്‍ അള്‍ജീരിയയ്ക്കെതിരെ ഹാട്രിക് നേടിയ മെസി ഓസ്ട്രിയയ്ക്കെതിരായ മല്‍സരത്തില്‍ ഇരട്ട ഗോളും നേടി. ഒടുവില്‍ ജോര്‍ദാനെതിരായ ഗോളോടെ മെസിയുടെ ഗോള്‍നേട്ടം 19 ആയി.
എന്നാൽ, മെസിക്ക് കടുത്ത വെല്ലുവിളിയുമായി ഫ്രഞ്ച് താരം കിലിയൻ എംബപെ പിന്നാലെയുണ്ട്. 2018 ലാണ് എംബപെയുടെ ലോകകപ്പ് അരങ്ങേറ്റം. അന്ന് ഏഴ് മല്‍സരങ്ങളില്‍ നിന്ന് താരം നാലു ഗോളുകള്‍ നേടി. 2022ല്‍ ഏഴ് മല്‍സരങ്ങളില്‍ നിന്ന് എട്ടുഗോളുകളും. ഈ ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ നിന്നായി നാല് ഗോളുകൾ അടിച്ചുകൂട്ടിയിരുന്നു. ഒടുവില്‍ സ്വീഡനെതിരായ റൗണ്ട് ഓഫ് 32 പോരാട്ടത്തില്‍ ഡബിളും. ഇതോടെ നിലവിൽ 18 ലോകകപ്പ് ഗോളുകളാണ് 27-കാരനായ എംബപെയുടെ അക്കൗണ്ടിലുള്ളത്. അതായത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ മിറോസ്ലാവ് ക്ലോസയെ മറികടന്ന എംബപെയ്ക്ക് മുന്നിലുള്ളത് ഇനി സാക്ഷാല്‍ മെസി മാത്രം.
ജൂൺ 16-ന് സെനഗലിനെതിരായ മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയതോടെ ഒലിവിയർ ജിറൂഡിന്റെ (58 ഗോളുകൾ) റെക്കോർഡ് മറികടന്ന എംബപെ ഫ്രഞ്ച് ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായും മാറിക്കഴിഞ്ഞു.
എന്തായാലും ലോകകപ്പ് അവസാനിക്കുമ്പോള്‍ ആരുടെ പേരിലായിരിക്കും റെക്കോര്‍ഡ് എന്നതാണ് കാല്‍പന്തുലോകം ഉറ്റുനോക്കുന്നത്. മാത്രമല്ല, കിരീടസാധ്യതയുള്ള ടീമുകളിൽ ഫ്രാൻസും അർജന്റീനയും മുൻപന്തിയിലുണ്ട്. മെസി തന്റെ ആറാമത്തെ ലോകകപ്പിൽ കളിക്കുമ്പോൾ, എംബപെയുടെ മൂന്നാമത്തെ ലോകകപ്പാണിത്. 2022-ലെ ലോകകപ്പ് ഫൈനലിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ അർജന്റീന കിരീടം ചൂടിയെങ്കിലും, ലോകകപ്പ് ഫൈനല്‍ ചരിത്രത്തിലെ അപൂർവ്വ നേട്ടമായ ഹാട്രിക് എംബപെയുടെ പേരിലായിരുന്നു. ഇത്തവണ ടൂർണമെന്റ് തുടങ്ങുന്നതിന് മുൻപ് മെസിക്ക് 13-ഉം എംബപെയ്ക്ക് 12-ഉം ഗോളുകളായിരുന്നു ഉണ്ടായിരുന്നത്.