Vaibhav Suryavanshi (R) plays a shot as Lucknow Super Giants' wicketkeeper captain Rishabh Pant watches
സൂര്യവംശം പേനത്തുമ്പിലൂടെ തൂക്കിയടിച്ച് മലയാള സാഹിത്യത്തിന്‍റെ അതിർത്തികൾ മേതിൽ രാധാകൃഷ്ണൻ ഭേദിച്ചതുപോലെ ഇതാ ഇന്ത്യൻ ക്രിക്കറ്റിന്‍റെ അതിർത്തികൾ വെട്ടിമാറ്റാനൊരു സൂര്യവംശി! അതേ അവൻ നിയന്ത്രണരേഖകൾ മാറ്റി വരയ്ക്കാൻ തുടങ്ങിയിരിക്കുന്നു. കാലത്തിന്‍റെ കണക്കുപുസ്തകത്തിൽ പുതിയ വാക്യങ്ങൾ എഴുതിച്ചേർക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നു. അവൻ വരവറിയിച്ചു കഴിഞ്ഞു.... വൈഭവ് സൂര്യവംശി!
ഷാർദൂൽ ഠാക്കൂർ ‘Oപ്’ എന്നൊരു ശബ്ദം മാത്രമേ കേട്ടുള്ളൂ.... പന്ത് അതിർത്തിയുടെ പല വാരകൾ കടന്ന് പറന്നിരുന്നു. വിക്കറ്റിന് പിന്നിൽ അപ്പോൾ ഋഷഭ് പന്ത് എന്താണാവോ ചിന്തിച്ചിട്ടുണ്ടാവുക? അഞ്ച് പന്തിൽ 18 റൺസിലേക്ക് അവൻ കുതിച്ചത് കാണികളെ മാത്രമല്ല കമന്‍റേറ്റർമാരെയും ഞെട്ടിച്ചു. തലനാരിഴ വ്യത്യാസത്തിൽ പന്ത് അവനെ സ്റ്റമ്പ് ചെയ്ത് മടക്കുമ്പോൾ 20 പന്തിൽ 34 റൺസ് മാത്രമേ കുറിച്ചിരുന്നുവെങ്കിലും അവൻ വരവറിയിച്ചു കഴിഞ്ഞിരുന്നു, വൈഭവ് സൂര്യവംശി.
പതിനാലാം പിറന്നാൾ കഴിഞ്ഞ് 23-ാം ദിവസം രാജസ്ഥാൻ റോയൽസിനുവേണ്ടി ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന ബഹുമതി വൈഭവ് നേടിയപ്പോൾ പ്രയാസ് റേ ബർമന്‍റെ റെക്കോർഡാണ് മറികടന്നത്. പ്രയാസ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനു വേണ്ടി സൺറൈസസ് ഹൈദരാബാദിനെതിരെ 2019 മാർച്ച് 31 ന് അരങ്ങേറ്റം കുറിക്കുമ്പോൾ 16 വയസും 157 ദിവസവുമായിരുന്നു പ്രായം.
2011 മാർച്ച് 27 ന് ബിഹാറിലെ സമഷ്ടിപുർ ജില്ലയിലെ താജ്പുർ എന്ന ഗ്രാമത്തിൽ ജനിച്ച വൈഭവ് സൂര്യവംശി ഒൻപതാം വയസിലാണ് ക്രിക്കറ്റ് ഗൗരമായി എടുത്തത്. വിനു മങ്കാദ് ട്രോഫിക്കു വേണ്ടിയുള്ള അഞ്ചു മൽസരങ്ങളിൽ നിന്ന് 400 റൺസ് നേടിയതോടെ വൈഭവിനെ ബിഹാര്‍ തങ്ങളുടെ രഞ്ജി ട്രോഫി ടീമിൽ ഉൾക്കൊള്ളിക്കാൻ വൈകിയില്ല. പട്നയിലെ മൊയിൻ- ഉൽ- ഹഖ് സ്റ്റേഡിയത്തിൽ മുംബൈയ്ക്കെതിരെ 2024 ജനുവരി 5 ന് പാഡണിയുമ്പോൾ അവന് 12 വയസും 284 ദിവസവുമായിരുന്നു പ്രായം.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന രാജ്യത്തെ നാലാമത്തെ ഏറ്റവും പ്രായം കുറഞ്ഞ താരം. 1943 ഫെബ്രുവരി 26 ന് രജപുത്താന ടീമിനു വേണ്ടി ബറോഡയ്ക്കെതിരെ ഇറങ്ങിയ അലിമുദ്ദീനാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന് ബി.സി.സി.ഐ സ്റ്റാറ്റിറ്റിഷ്യൻ സുധീർ അലി ചൂണ്ടിക്കാട്ടുന്നു. അന്ന് അലി മുദീന് 12 വയസും 73 ദിവസവുമായിരുന്നു പ്രായം. എന്നാല്‍ സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച രണ്ടാമത്തെ താരമെന്ന ബഹുമതി വൈഭവിന് അവകാശപ്പെടാം. ആദ്യത്തെയാളും ബിഹാറിൽ നിന്നുതന്നെ. സമർ ബോസ്. 1959 ൽ ജംഷേദ്പുരിലെ കീനൻ സ്റ്റേഡിയത്തിൽ സമർ ഇറങ്ങുമ്പോൾ പ്രായം 12 വയസും 76 ദിവസവും.
ഇന്ത്യയുടെ എക്കാലത്തെയും സൂപ്പർ താരമായ സച്ചിൻ തെണ്ടുൽക്കർ മുംബൈയ്ക്കു വേണ്ടി വാങ്കഡെയിൽ ഗുജറാത്തിനെ നേരിടുമ്പോൾ 15 വയസും 230 ദിവസവുമായിരുന്നു പ്രായം. ഇത്രയും സ്ഥിതിവിവര കണക്കുകൾ പങ്കുവച്ച സ്ഥിതിക്ക് സുധീർ അലി കേരളത്തിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ താരത്തെക്കുറിച്ച് പറയാനും മറന്നില്ല. 1957 ഡിസംബർ 14 ന് ഹൈദരാബാദിനെ നേരിടാൻ ഇറങ്ങിയ പ്രഫുല്ല ചന്ദ്ര വർമ. അന്ന് അദ്ദേഹത്തിന് പതിനഞ്ചു വയസും 67 ദിവസവുമായിരുന്നു പ്രായം. ചങ്ങനാശേരിയിലെ വീട്ടിലിരുന്ന് അദ്ദേഹവും ഇത് വായിക്കുമെന്ന് പ്രതീക്ഷിക്കാം.
വീണ്ടും വൈഭവ് സൂര്യവംശിയിലേക്ക് വരാം. ഐ.പി.എൽ ലേത്തിൽ വൈഭവിനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത് 1.1 കോടി രൂപ മുടക്കിയാണ്. അതിന് കാരണമായതാകട്ടെ അണ്ടർ-19 ടീമിൽ വൈഭവിന്‍റെ പ്രകടനം. ഓസ്ട്രേലിയക്കെതിരെ 58 പന്തിൽ സെഞ്ചറി നേടിയതും ഏഷ്യാ കപ്പിൽ യു.എ.ഇ ക്കെതിരെ 46 പന്തിൽ 76 റൺസ് നേടിയതും സെമി ഫൈനലിൽ ശ്രീലങ്കക്കെതിരെ 36 പന്തിൽ 67 റൺസ് നേടിയതും വൈഭവിന്‍റെ വൈഭവം!
മേതിലിന്‍റെ സൂര്യവംശം പുറത്തിറങ്ങി 55 വർഷത്തിനു ശേഷവും പുതുമ നഷ്ടപ്പെടാതെ വായക്കാർക്ക് മുന്നിലുണ്ട്. അതുപോലെ ക്രിക്കറ്റ് വ്യാകരണത്തിൽ പുതിയ പ്രയോഗങ്ങൾ ചേർത്ത് അമ്പരപ്പിക്കട്ടെ വൈഭവ് സൂര്യവംശി!