മനോരമ ന്യൂസ്–നന്തിലത്ത് ജി മാർട്ട് പ്രെഡിക്ട് ആന്റ് വിൻ മത്സരത്തിലെ പുരസ്കാര സമർപണം കൊച്ചിയിൽ നടന്നു. മത്സരത്തിലെ ബംപർ സമ്മാനമായ ടാറ്റ പഞ്ച് കാർ എറണാകുളം സ്വദേശി അമോൽ നാരായണൻ സ്വന്തമാക്കി. ഹൈബി ഈഡൻ എം.പി., നന്തിലത്ത് ജി മാർട്ട് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് തുടങ്ങിയവർ പുരസ്കാര ചടങ്ങിൽ പങ്കെടുത്തു.
ഫുട്ബോൾ ലോകകപ്പിനോളം ആവേശം നിറച്ചതായിരുന്നു മനോരമ ന്യൂസ്–നന്തിലത്ത് ജി മാർട്ട് പ്രെഡിക്ട് ആന്റ് വിൻ മത്സരം. ലോകകപ്പിന്റെ വിവിധ ഘട്ടങ്ങളിൽ മത്സരഫലം കൃത്യമായി പ്രവചിച്ചവർക്കാണ് പുരസ്കാരങ്ങൾ നൽകിയത്.
ബംപർ സമ്മാനമായി ടാറ്റ പഞ്ച് കാർ ലഭിച്ചെന്നറിഞ്ഞപ്പോൾ വിശ്വസിക്കാനായില്ലെന്ന് അമോൽ നാരായണൻ പറഞ്ഞു. കഴിഞ്ഞ ലോകകപ്പിന്റെ ഓർമകൾ പങ്കുവച്ച ഹൈബി ഈഡൻ എം.പി. തന്റെ ഇഷ്ട ടീമിനെക്കുറിച്ചും സംസാരിച്ചു. 1998 മുതൽ ലോകകപ്പ് കാണുന്ന അനുഭവം ഗോപു നന്തിലത്തും പങ്കുവച്ചു.
ബംപർ സമ്മാനത്തിന് പുറമെ ടിവിയും വാഷിങ് മെഷീനും നേടിയവർക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നടന്നു. ഒഡീഷ എഫ്.സി. താരം നിഹാൽ സുധീഷ്, അഭിനേത്രി ആര്യ, എം.എം.ടി.വി. സിഇഒ പി.ആർ. സതീഷ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.