ലോകകപ്പിന്‍റെ ആദ്യ റൗണ്ടില്‍ പുറത്തായ രാജ്യങ്ങളില്‍ പൊട്ടിത്തെറി തുടങ്ങി. ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് വിര്‍ശനവുമായി എത്തിയതിന് പിന്നാലെ ഉത്തരവാദിത്വം ഏറ്റെടുത്ത് പരിശീലകന്‍ സ്ഥാനമൊഴിഞ്ഞു. നാട്ടിലേക്ക് തിരിക്കാനിരുന്ന യുറഗ്വന്‍ ടീമിനും പണി കിട്ടി.
ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കടക്കാതെ യുറഗ്വായ് പുറത്തായതോടെ ടീമിനായി ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാനം ഫുട്ബോൾ ഫെഡറേഷൻ റദ്ദാക്കി. ഇതോടെ താരങ്ങൾ കൊമേഴ്സ്യൽ വിമാനങ്ങളിൽ സ്വന്തം നിലയ്ക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ലോകകപ്പിന് മുൻപ് ഫിഫ റാങ്കിങ്ങിൽ 16–ാം സ്ഥാനത്തായിരുന്ന യുറഗ്വായ്, നോക്കൗട്ടിലെത്താതെ പുറത്തായ ടീമുകളിലെ ഏറ്റവും ഉയര്‍ന്ന റാങ്കുകാരാണ്. സ്പെയിനെതിരായ മത്സരത്തിനു മുൻപ് പരിശീലകന്‍ മാര്‍സെലോ ബിയൽസയ്ക്കെതിരെ താരങ്ങൾ രംഗത്തെത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലോകകപ്പിൽനിന്ന് ദക്ഷിണ കൊറിയൻ ഫുട്ബോൾ ടീം നേരത്തേ പുറത്തായതിനു കാരണം ഉദ്യോഗസ്ഥ നിയമനങ്ങളെന്ന് വിളിച്ചുപറയുന്നത് രാജ്യത്തിന്റെ പ്രസിഡന്‍റാണ്. കഴിവിനേക്കാൾ 'നമ്മളും അവരും' എന്ന ചിന്തയ്ക്ക് മുൻഗണന നൽകുമ്പോൾ, കഴിവില്ലാത്ത ഒരാളെ നേതാവായി നിയമിക്കുമ്പോൾ, ഫലം പകൽ പോലെ വ്യക്തമാകുംമെന്ന് പ്രസിഡന്‍റ് ലീ ജെ മ്യുങ് ആരോപിച്ചു. മെക്സിക്കോയും ദക്ഷിണാഫ്രിക്കയും ചെക്ക് റിപ്പബ്ലിക്കും ഉള്‍പ്പെടുന്ന താരതമ്യേന ദുര്‍ബലമായ ഗ്രൂപ്പില്‍ ഒരു ജയവും രണ്ട് തോല്‍വിയുമായി മൂന്നാം സ്ഥാനത്താണ് ദക്ഷിണകൊറിയ ഫിനിഷ് ചെയ്തത്.
ദേശീയ ടീമിന്‍റെ പ്രകടനത്തെക്കുറിച്ച് കായിക മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും പ്രസിഡന്‍റ് പറയുന്നു.