ഫിഫ ലോകകപ്പിന്റെ ആവേശം ലോകമെമ്പാടും പടരുമ്പോൾ, മെക്സിക്കൻ സാഹിത്യ നൊബേൽ ജേതാവായ ഒക്ടോവിയോ പാസ് ഇന്ന് ജീവിച്ചിരുന്നെങ്കിൽ ലോകകപ്പിനെ എങ്ങനെ വിശേഷിപ്പിക്കുമായിരുന്നു ? ഈ ചിന്ത ഫുട്ബോൾ പ്രേമികൾക്കിടയിൽ അല്‍പം കൗതുകം സൃഷ്ടിക്കുന്ന കാര്യമാണ്.
ലോകകപ്പിന്റെ ഉദ്ഘാടനവേദിയായ മെക്സിക്കോ സിറ്റിയിൽ ജനിച്ച പാസ്, തന്റെ വിഖ്യാത കൃതിയായ The Labyrinth of Solitude എന്ന പുസ്തകത്തിന്റെ ശൈലിയിൽ ലോകകപ്പിനെ വായിച്ചിരുന്നുവെങ്കിൽ, മൈതാനത്തെ ഒരു പച്ചനിറത്തിലുള്ള തുറന്ന പുസ്തകമായി വിശേഷിപ്പിച്ചേനെ. കളി ആരംഭിക്കുമ്പോൾ ചരിത്രം അതിന്റെ ഭാരം ഇറക്കിവെക്കുകയും, പന്തിന്റെ ഓരോ ചലനവും മനുഷ്യരുടെ പ്രതീക്ഷകളെയും ആകുലതകളെയും ഒരുമിച്ച് വഹിക്കുന്നതായി അദ്ദേഹം കണ്ടേനെ.
മനുഷ്യന്റെ ഏകാന്തതയിൽ നിന്നുള്ള മോചനമാണ് ഉത്സവങ്ങളെന്ന് വിശ്വസിച്ചിരുന്ന പാസിന്റെ കാഴ്ചപ്പാടിൽ ലോകകപ്പ് വെറും കായികമേളയായിരുന്നിരിക്കില്ല. ദൈനംദിന ജീവിതത്തിന്റെ വിരസമായ സമയക്രമത്തെ തകർക്കുന്ന ആഗോള ആഘോഷമാണ് അത്.
സ്റ്റേഡിയങ്ങളിലെ ഗാലറികളിലും ടെലിവിഷൻ സ്ക്രീനുകൾക്ക് മുന്നിലുമിരിക്കുന്ന കോടിക്കണക്കിന് മനുഷ്യർ ഒരു ചെറിയ പന്തിൽ സ്വന്തം വികാരങ്ങളെ ആവാഹിച്ചുവെയ്ക്കുന്ന നിമിഷം. അവിടെ അപരിചിതർ പരസ്പരം കെട്ടിപ്പിടിക്കുന്നു, ഒരുമിച്ച് കരയുന്നു, ഒരുമിച്ച് ആർത്തുവിളിക്കുന്നു.
Sunstone എന്ന ദീർഘകവിത രചിച്ച പാസ്, ഫുട്ബോൾ താരങ്ങളെ മെക്സിക്കോയിലെ ആസ്റ്റെക് പുരാണങ്ങളിലെ നായകന്മാരായി കണ്ടിരിക്കാമെന്നാണ് സാഹിത്യ നിരീക്ഷകർ പറയുന്നത്. അങ്ങനെയെങ്കിൽ ലയണൽ മെസ്സി, നെയ്മർ, ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബാപ്പെ തുടങ്ങിയവർ അദ്ദേഹത്തിന്റെ എഴുത്തിൽ അതിമാനുഷരായ കഥാപാത്രങ്ങളായി മാറുമായിരുന്നു.
മെക്സിക്കൻ താരങ്ങളായ യൂലിയൻ ക്വിനോണസിനും റൗൾ ഹിമനസിനും അദ്ദേഹം ആശംസകൾ നേർന്നേനെ. ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവയെ രാജ്യത്തിന്റെ കോട്ട കാക്കുന്ന കാവൽക്കാരനായി വിശേഷിപ്പിച്ചേനെ. പെനൽറ്റി ഷൂട്ടൗട്ടുകളെക്കുറിച്ചുള്ള പാസിന്റെ സങ്കൽപ്പിത നിരീക്ഷണവും ശ്രദ്ധേയമാണ്.
കിക്ക് എടുക്കുന്ന താരത്തിനും, അത് തടയേണ്ട ഗോൾകീപ്പർക്കും അത് കേവലം ഭാഗ്യപരീക്ഷണമല്ല, മറിച്ച് മനുഷ്യൻ തന്റെ വിധിയുമായി നടത്തുന്ന അന്തിമമായ മുഖാമുഖമാണെന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ലോകകപ്പിലെ ഏറ്റവും ഏകാന്തനായ മനുഷ്യൻ ഗോൾപോസ്റ്റിന് മുന്നിൽ നിൽക്കുന്ന ഗോൾകീപ്പറാണെന്നും അദ്ദേഹം പറഞ്ഞേനെ.
1962 മുതൽ 1968 വരെ ഇന്ത്യയിലെ മെക്സിക്കൻ അംബാസഡറായും പ്രവർത്തിച്ചിരുന്ന പാസ്, ഇന്ത്യയെക്കുറിച്ചും പ്രത്യാശയോടെയാണ് എഴുതിയിരുന്നത്. വെറും ഒന്നരലക്ഷം ജനസംഖ്യയുള്ള ക്യൂറസാവോ ലോകകപ്പിന് യോഗ്യത നേടുമ്പോൾ, 140 കോടിയിലേറെ ജനസംഖ്യയുള്ള ഇന്ത്യയുടെ സമയവും ഒരുനാൾ വരുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെച്ചേനെ.
ഫുട്ബോൾ വെറും കളിയല്ലെന്നും മനുഷ്യരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ഒരുമിച്ച് ആഘോഷിക്കുന്ന ആഗോള ഭാഷയാണെന്നും ഒക്ടോവിയോ പാസിന്റെ സാഹിത്യ ലോകം ഓർമ്മിപ്പിക്കുകയാണ്.