ഐപിഎല്‍ കിരീടപ്പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – ഗുജറാത്ത് ടൈറ്റന്‍സിനെതിരെ. തുടർച്ചയായി കിരീടങ്ങൾ നേടിയ ചെന്നൈ സൂപ്പർ കിങ്സിന്റെയും മുംബൈ ഇന്ത്യൻസിന്റെയും നിരയിലേക്ക് എത്താനാണ് ബെംഗളൂരുവിന്റെ പടയൊരുക്കം. ടൈറ്റന്‍സ് ഹോം ഗ്രൗണ്ടായ അഹമ്മദാബാദില്‍ രാത്രി ഏഴരയ്ക്കാണ് ഫൈനല്‍.
കലാശപ്പോരിൽ നിലവിലെ ചാംപ്യൻമാർക്കു തന്നെയാണ് കണക്കുകളിൽ വ്യക്തമായ മുൻതൂക്കം. പിച്ചിന്റെ സ്വഭാവമോ എതിരാളികളുടെ ബോളിങ് തന്ത്രങ്ങളോ RCBയുടെ പ്രഹരശേഷിയെ കാര്യമായി ബാധിച്ചില്ല. സീസണില്‍ ഏറ്റവുമധികം തവണ 200 റണ്‍സ് മറികടന്ന ടീമും ആര്‍സിബിയാണ്. ഫില്‍ സോള്‍ട്ട് ഫിറ്റ്നസ് വീണ്ടെടുത്തെങ്കിലും കോലിയും വെങ്കടേഷും തന്നെയാകും ഓപ്പണര്‍മാര്‍. ഭുവനേശ്വറും ഹേസല്‍വുഡും ചേര്‍ന്ന് പവർപ്ലേ മുതൽ എതിർ ബാറ്റർമാരെ വരിഞ്ഞുമുറുക്കുന്നു. കൂടെ റസിഖും ക്രൂനാലും. മറുവശത്ത് വലിയ ബഹളങ്ങളില്ലാതെയാണ് ഗുജറാത്ത് ഫൈനലിലേക്ക് എത്തിയത്. താരതമ്യേന ദുർബലമായ മധ്യനിരയാണന്നതിനാല്‍ ഗില്ലും – സായി സുദര്‍ശനും നല്‍കുന്ന തുടക്കം നിര്‍ണായകമാണ്. ഈ സീസണിൽ ഏഴ് മത്സരങ്ങളിൽ അഞ്ചിലും ജയിച്ച സ്വന്തം തട്ടകത്തിലെ റെക്കോർഡ് ഗുജറാത്തിന് ചെറിയ ആശ്വാസം നൽകുന്നുണ്ട്.