ഫുട്ബോൾ ഇതിഹാസം ലയണൽ മെസി അനന്ത് അംബാനിയുടെ വന്യജീവിസംരക്ഷണ-പുനരധിവാസ കേന്ദ്രമായ വന്‍താരയിൽ. സഹതാരങ്ങളായ ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും മെസിക്കൊപ്പമായിരുന്നു സന്ദർശനം. ഗോട്ട് ടൂറിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ മെസ്സി ഡൽഹിയിലെ അവസാന പരിപാടിക്ക് ശേഷമാണ് ഗുജറാത്തിൽ എത്തിയത്.
ഊഷ്മളവും പരമ്പരാഗതവുമായ വരവേല്‍പ്പാണ് വന്‍താരയില്‍ മെസിക്കും സുഹൃത്തുക്കൾക്കും ലഭിച്ചത്. ക്ഷേത്രത്തില്‍ നടന്ന മഹാ ആരതിയിലും മെസ്സി പങ്കാളിയായി. ഹരിതോര്‍ജ്ജ സമുച്ചയവും ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി കോംപ്ലക്‌സും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രക്ഷപ്പെടുത്തിയെത്തിക്കുന്ന മൃഗങ്ങൾക്കായുള്ള അഭയ കേന്ദ്രവും മെസ്സി സന്ദർശിച്ചു.
വന്യജീവി സംരക്ഷണത്തിനും പരിചരണത്തിനും മുന്‍ഗണന നല്‍കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിബദ്ധതയെ മെസ്സി പ്രശംസിച്ചു. സന്ദർശനത്തിൽ താൻ പൂർണ്ണ തൃപ്തനാണെന്ന് മെസ്സി പറഞ്ഞു. മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനം പൂർത്തിയാക്കി മെസ്സിയും സുഹൃത്തുക്കളും മടങ്ങി.