ലോക ബാഡ്മിന്‍റന്‍ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി– ചിരാഗ് ഷെട്ടി സഖ്യത്തിനു വെങ്കലം. പുരുഷ ഡബിൾസ് സെമിയിൽ ഇന്ത്യൻ സഖ്യം ചൈനയുടെ 11–ാം സീഡ് ചെൻ ബോയെങ്– ല്യൂ യി സഖ്യത്തിനു മുന്നിൽ കീഴടങ്ങി. ലോക ചാംപ്യൻഷിപ്പിൽ ഒന്നിൽ കൂടുതൽ മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ സഖ്യമെന്ന അപൂർവനേട്ടമാണ് ഇരുവരും സ്വന്തമാക്കിയത്. 2022ലെ ലോക ചാംപ്യൻഷിപ്പിലും സാത്വിക്–ചിരാഗ് സഖ്യം വെങ്കലം നേടിയിരുന്നു. ഇത്തവണത്തെ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ഏക മെഡലാണിത്.
സെമിയില്‍ ചൈനയുടെ ലിയു യി- ചെന്‍ ബോ യാങ് സഖ്യത്തിനോട് പൊരുതിയാണ് ഇന്ത്യൻ സഖ്യം വീണത്. ചൈനീസ് സഖ്യത്തിനെതിരെ ആദ്യസെറ്റ് നഷ്ടപ്പെട്ട് രണ്ടാം സെറ്റില്‍ ഉജ്ജ്വലമായി തിരിച്ചെത്തിയ ഇന്ത്യന്‍ സഖ്യത്തിനു മൂന്നാം സെറ്റില്‍ പിഴച്ചത് തിരിച്ചടിയായി. ഒന്നാം സെറ്റില്‍ നേരിയ വ്യത്യാസത്തിലാണ് ജയം കൈവിട്ടത്. സ്‌കോര്‍: 19-21, 21-18, 12-21.
ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ സഖ്യമായ മലേഷ്യയുടെ ആരോണ്‍ ചിയ- സൂ യീ യിക് സഖ്യത്തെ അട്ടിമറിച്ചാണ് ഒന്‍പതാം സീഡുകളും മുന്‍ ലോക ഒന്നാം നമ്പര്‍ സഖ്യവുമായ സാത്വിക്- ചിരാഗ് സെമിയിലേക്ക് മുന്നേറിയത്.