isl/twitter
ഐഎസ്എല്‍ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം. കൊച്ചിയിൽ ഒഡീഷ എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചത്. ജേതാക്കൾക്കായി ബെർടോമിയോ, ഹെർണാണ്ടസ് എന്നിവരാണ് ഗോൾ നേടിയത്. ജയത്തോടെ 11 കളികളിൽ നിന്ന് 11 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയിൽ ഒൻപതാമതായി.
ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന പോരാട്ടത്തിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. ഇഞ്ചറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ മത്യാസ് ഹെർണാണ്ടസ് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്‌സിന് നാടകീയ വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സ് 12-ാം മിനിറ്റിൽ തന്നെ ലീഡെടുത്തു. കെവിൻ യോക്ക് തൊടുത്ത ലോങ്ങ് റേഞ്ച് ഷോട്ട് ഒഡീഷ പ്രതിരോധത്തിൽ തട്ടിത്തെറിച്ചത് ബോക്സിനുള്ളിലുണ്ടായിരുന്ന വിക്ടർ ബെർട്ടോമിയുവിന് ലഭിച്ചു. പന്ത് കൃത്യമായി നിയന്ത്രിച്ച ബെർട്ടോമിയു പിഴവുകളില്ലാതെ വലയിലെത്തിച്ചു. എന്നാൽ തിരിച്ചടിക്കാനായി ശ്രമിച്ച ഒഡീഷ അധികം വൈകാതെ തന്നെ കളിയിലേക്ക് മടങ്ങിയെത്തി. ആദ്യ പകുതിയുടെ പകുതിയോടെ റഹീം അലിയിലൂടെ അവർ സമനില ഗോൾ കണ്ടെത്തി. ഇതോടെ ആദ്യ പകുതി 1-1 എന്ന നിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ ഇരുടീമുകളും വിജയത്തിനായി പൊരുതിയതോടെ കളി ആവേശകരമായി. ഒഡീഷ പലപ്പോഴും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ പരീക്ഷിച്ചെങ്കിലും ഗോൾകീപ്പർ അർഷ് ഷെയ്ഖിന്റെ പ്രകടനം തുണയായി. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ ഘട്ടത്തിലാണ് ഇഞ്ചറി ടൈമിൽ നാടകീയ നിമിഷങ്ങൾ അരങ്ങേറിയത്. എബിദാസ് എടുത്ത അപകടകരമായ കോർണർ കിക്ക് കൃത്യമായി കണക്ട് ചെയ്യാൻ ഒഡീഷ ഗോൾകീപ്പർക്ക് സാധിച്ചില്ല. ഈ അവസരം മുതലെടുത്ത മത്യാസ് ഹെർണാണ്ടസ് മനോഹരമായ ഒരു ഹെഡറിലൂടെ പന്ത് വലയിലെത്തിച്ചു. സ്റ്റേഡിയത്തെ ഇളക്കിമറിച്ച ഗോളോടെ ബ്ലാസ്റ്റേഴ്‌സ് വിജയം ഉറപ്പിച്ചു.
മത്സരത്തിന്റെ അവസാന സെക്കൻഡുകളിൽ ഒഡീഷ സമനിലയ്ക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം കോട്ട കെട്ടി നിന്നു. നിർണ്ണായകമായ മൂന്ന് പോയിന്റുകൾ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തേയ്ക്കു കയറി.