കളി തുടങ്ങും മുന്‍പേ ഗുജറാത്ത് ടൈറ്റന്‍സിന് തിരിച്ചടി. വടക്കേ ഇന്ത്യയിലുണ്ടായ ശക്തമായ കാറ്റും മഴയും കാരണം ചണ്ഡീഗഢിൽ നിന്നുള്ള വിമാന സർവീസുകൾ വൈകിയതോടെ ശനിയാഴ്ച രാത്രി വൈകിയാണ് ഗുജറാത്ത് ടീമിന് അഹമ്മദാബാദിൽ എത്താനായത്. ഇതോടെ ഫൈനലിന് മുന്നോടിയായി ടീമിന് ഒരുങ്ങാന്‍ 24 മണിക്കൂറില്‍ താഴെ സമയമാണ് ലഭിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ചാര്‍ട്ടേഡ് വിമാനത്തിലാണ് ചണ്ഡീഗഢില്‍ നിന്നും ഗുജറാത്ത് ടീമിന്‍റെ യാത്ര ക്രമീകരിച്ചിരുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ടീം സഞ്ചരിക്കേണ്ട വിമാനത്തിന് യാത്ര അനുവദി ലഭിച്ചില്ല. ശനിയാഴ്ച രാത്രി 10 മണിക്ക് ശേഷമാണ് ടീം അഹമ്മദാബാദിലെത്തിയത്. ഒന്നാം ക്വാളിഫയറില്‍ ജയിച്ച് നേരിട്ട് ഫൈനലിലെത്തിയ ആര്‍സിബി ബുധനാഴ്ച തന്നെ അഹമ്മദാബാദിലെത്തി മതിയായ വിശ്രമം നേടി. നേരത്തെ എത്തിയ ആര്‍സിബിക്ക് രണ്ട് ട്രെയിനിങ് സെഷനുകള്‍ ലഭിച്ചു.
നേരത്തെ രണ്ടു വേദികളിലായി നടത്തിയിരുന്ന പ്ലേ ഓഫ് മത്സരങ്ങള്‍ ഇത്തവണ മൂന്നു വേദികളിലാണ് ബിസിസിഐ ക്രമീകരിച്ചത്. ആദ്യ ക്വാളിഫയര്‍ ധര്‍മശാലയിലും എലിമിനേറ്ററും ക്വാളിഫയർ 2-വും ചണ്ഡീഗഢിലുമാണ് നടന്നത്. ആദ്യമായാണ് ഒരു ടീമിന് ഫൈനൽ മത്സരത്തിന്റെ തൊട്ടുമുൻപത്തെ ദിവസം കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ടി വരുന്നത്.
അഹമ്മദാബാദ് സ്റ്റേഡിയം നാലാമത്തെ ഫൈനലിനാണ് ഒരുങ്ങുന്നത്. നിലവില്‍ അഹമ്മദാബാദിലെ കാലാവസ്ഥ അനുകൂലമാണ്. 2023 ല്‍ അഹമ്മദാബാദില്‍ നടന്ന ഐപിഎല്‍ ഫൈനല്‍ മഴമൂലം റിസര്‍വ് ദിനത്തിലാണ് നടത്തിയത്. രണ്ടാം ദിവസവും മഴ വില്ലനായതോടെ രണ്ടു മണിക്കൂര്‍ അധികം അനുവദിക്കുകയായിരുന്നു. ഫലത്തില്‍ മൂന്നാം ദിനം പുലര്‍ച്ചെയാണ് അന്ന് മത്സരം പൂര്‍ത്തിയാക്കിയത്.