Image Credit: X/ICM_News45
നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് തിരിച്ചടിയായി സഞ്ജു സാംസണിന്‍റെ പരുക്ക്. കീപ്പിങിനിടെ വിരലിന് പരുക്കേറ്റ സഞ്ജു ഗ്രൗണ്ട് വിടുകയായിരുന്നു. ചെന്നൈയുടെ ബാറ്റിങില്‍ മാത്യു ഷോര്‍ട്ടിങില്‍ സഞ്ജു ഇന്നിങ്സ് ഓപ്പണ്‍ ചെയ്തെങ്കിലും മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി പുറത്തായി.
ഗുജറാത്ത് ടൈറ്റന്‍സിന്‍റെ ഇന്നിങ്സില്‍ രണ്ടാം ഓവറില്‍ സ്‌പെൻസർ ജോൺസൺ എറിഞ്ഞ പന്തിലാണ് സഞ്ജുവിന് പരുക്കേല്‍ക്കുന്നത്. ലൈഗ് സൈഡിലേക്ക് വന്ന പന്ത് വൈഡായി. പന്ത് പിടിക്കാന്‍ സഞ്ജു ചാടി ശ്രമിച്ചെങ്കിലും വിരൽത്തുമ്പില്‍ തട്ടി ഫോറാവുകയായിരുന്നു. തുടർന്ന് ഫിസിയോ വന്ന് സഞ്ജുവിനെ പരിശോധിക്കുകയും കൂടുതല്‍ പരിശോധനയ്ക്കായി സഞ്ജു മൈതാനം വിടുകയുമായിരുന്നു. പിന്നീട് ഉർവിൽ പട്ടേലാണ് വിക്കറ്റ് കീപ്പറായത്.
ടോസ് നേടിയെങ്കിലും ബൗളിങിലേക്ക് തിരിഞ്ഞ ചെന്നൈയ്ക്ക് മേല്‍ കനത്ത പ്രഹരാണ് ഗുജറാത്ത് ടൈറ്റന്‍സ് നല്‍കിയത്. 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ടീം 229 റണ്‍സെടുത്തു. മുന്‍നിര ബാറ്റ്സ്മാന്മാരെല്ലാം അര്‍ധ സെഞ്ചറി നേടി.
സായ് സുദര്‍ശന്‍ 53 പന്തില്‍ 84 റണ്‍സും ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 37 പന്തില്‍ 64 റണ്‍സും നേടി. ജോസ് ബട്‍ലര്‍ 27 പന്തില്‍ 57 റണ്‍സെടുത്തു. മൂന്ന് ചെന്നൈ ബൗളര്‍മാര്‍ 40 തിന് മുകളില്‍ റണ്‍സ് വഴങ്ങി. സ്‌പെൻസർ ജോൺസൺ 47 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. അന്‍ഷുല്‍ കാംബോജ് 56 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി. മൂന്നോവര്‍ എറിഞ്ഞ നൂര്‍ അഹമ്മദ് 41 റണ്‍സ് വഴങ്ങി.