വിമാനത്തിനുള്ളില്‍ ഇ– സിഗരറ്റ് ഉപയോഗിച്ച പഞ്ചാബ് കിങ്സ് താരം യുസ്വേന്ദ്ര ചഹലിനെ ജയിലിടയ്ക്കണമെന്ന് മുന്‍ ഇന്ത്യന്‍താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ. ഐപിഎല്‍ മത്സരത്തിനായി ടീം അഹമ്മദാബാദില്‍ നിന്നും ഹൈദരാബാദിലേക്കുള്ള യാത്ര ചെയ്യുന്നതിനിടെയാണ് ചഹല്‍ ഇ– സിഗരറ്റ് ഉപയോഗിച്ചത്. ഇതിനെതിരെയാണ് ലക്ഷ്മൺ ശിവരാമകൃഷ്ണന്‍റെ വിമര്‍ശനം.
ഇന്ത്യയിൽ വാപ്പിംഗ് നിരോധിച്ചതാണ്. ജയിലിൽ കിടക്കണം. നിയമങ്ങൾ ഉണ്ടായിട്ടും അത് നടപ്പിലാക്കുന്നില്ലെങ്കില്‍ പിന്നെന്താണ് അര്‍ഥം. മാച്ച് ഫീസിന്റെ 25 ശതമാനം നിസരാമാണ്. ഒരു സാധാരണക്കാരനാണ് ഇത് ചെയ്തിരുന്നെങ്കിൽ എന്തായിരിക്കും നടപടി?" എന്നാണ് ശിവരാമകൃഷ്ണൻ എക്‌സിൽ കുറിച്ചത്.
ടീമംഗം അര്‍ഷദീപ് സിങ് പങ്കുവച്ച വിഡിയോയിലാണ് ചഹലിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. ടീം അംഗങ്ങള്‍ക്കിടയില്‍ ഒളിച്ച് ചഹല്‍ എന്തോ വലിക്കുന്നതാണ് വിഡിയോ. അര്‍ഷ്ദീപിനും ശശാങ്ക് സിങിനുമൊപ്പം ഇരുന്ന ചഹല്‍ വിഡിയോയ്ക്കിടെ പെട്ടെന്ന് കൈ കൊണ്ട് വായ മറയ്ക്കുകയും മറുകൈ കൊണ്ട് എന്തോ ചുണ്ടോട് അടുപ്പിക്കുകയും പിന്നാലെ പുകപോലെ പുറത്തേക്ക് വിടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
എന്നാൽ ചഹൽ ഇ സിഗരറ്റ് തന്നെയാണോ ഉപയോഗിക്കുന്നത് എന്ന് വ്യക്തമല്ല. വിഡിയോ വിവാദമായതിന് പിന്നാലെ അര്‍ഷ്ദീപ് സിങിനോട് സമൂഹമാധ്യമങ്ങളിലേക്കുള്ള വ്ലോഗിങ് അവസാനിപ്പിക്കാന്‍ ബിസിസിഐ നിര്‍ദേശിച്ചു.