ഐപിഎല്ലില്‍ കൂറ്റനടി തുടരുകയാണ് വൈഭവ് സൂര്യവംശി. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 36 പന്തിലാണ് വൈഭവിന്‍റെ സെഞ്ചറി. 12 സിക്സറും അഞ്ച് ഫോറുമാണ് സെഞ്ചറി ഇന്നിങ്സില്‍ പിറന്നത്. വൈഭവിന്‍റെ വെടിക്കെട്ടിന് ശേഷം താരത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് അനലിസ്റ്റായ ഡോ. നൗമാൻ നിയാസ്.
മനുഷ്യന്‍ ചെയ്യുന്ന കാര്യമല്ല ഇതെന്നും വൈഭവിന്‍റെ കാര്യങ്ങള്‍ അവിശ്വസനീയമാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. വൈഭവിന്‍റെ ബാറ്റില്‍ ചിപ്പ് വച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം തമാശ രൂപേണ പറഞ്ഞു. സ്മാഷ് ഇറ്റ് ഷോ എന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്‍റെ അഭിപ്രായ പ്രകടനം. 'പ്രഫുള്‍ ഹിംഗെയ്ക്ക് എതിരെ വൈഭവ് ആദ്യ ഓവറില്‍ നാലു സിക്സറുകള്‍ അടിച്ചാല്‍, പിന്നെ പവര്‍ പ്ലേയില്‍ എന്താണ് ബാറ്റിയുള്ളത്. അദ്ദേഹത്തിന്‍റെ സ്ട്രൈക്ക് റേറ്റ് 200 ന് മുകളിലാണ്' എന്നാണ് ഷോയില്‍ പങ്കെടുത്തയാള്‍ പറഞ്ഞത്. ഇതിന് മറുപടിയായിട്ടായിരുന്നു നൗമാന്‍റെ വാക്കുകള്‍.
'എന്തുതരംകുട്ടിയാണിതെന്ന് അതിശയപ്പെടുകയാണ്. വൈഭവിനെ പരിശോധിക്കണം എന്നാണ് തോന്നുന്നത്. ഉത്തേജക പരിശോധന പോലെ ബാറ്റില്‍ എഐ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. മനുഷ്യന്‍ ചെയ്യുന്ന കാര്യമല്ല, വൈഭവിന്‍റെ കാര്യങ്ങള്‍ അവിശ്വസനീയമാണ്' എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. വൈഭവിന്‍റെ സ്ട്രൈക്ക്റേറ്റ് 200 ആണ്, അദ്ദേഹം പതുക്കെയാണ് കളിച്ചതെന്ന് തോന്നിപ്പോയി. അതൊരു 300 എങ്കിലുമാകണം എന്നും അദ്ദേഹം പറഞ്ഞു. പതിനെട്ട് തികയുമ്പോള്‍ ശരീരം മൊത്തതില്‍ മാറും. തോളുകള്‍ വിരിയാന്‍ തുടങ്ങും. കയ്യിലെ പേശികള്‍ ശക്തിയുള്ളതാകും. ശരീരത്തിന് കൂടുതൽ കരുത്തും ഉറപ്പും ലഭിക്കുന്ന സമയമാണതെന്നും നൗമാന്‍ പരിപാടിയില്‍ പറയുന്നുണ്ട്.
2026 സീസണില്‍ എട്ടു മത്സരങ്ങളില്‍ നിന്നായി 357 റണ്‍സാണ് വൈഭവ് നേടിയത്. 234.86 ആണ് സ്ട്രൈക്ക് വൈഭവിന്‍റെ റേറ്റ്. ഇതുവരെ 15 ഐപിഎല്‍ മത്സരം കളിച്ച വൈഭവ് 609 റണ്‍സ് സ്കോര്‍ ചെയ്തിട്ടുണ്ട്.