Image Credit: PTI

Image Credit: PTI

വാങ്കഡെയില്‍ മുംബൈയ്ക്കായി ആര്‍ത്ത് വിളിച്ചവരെ സാക്ഷിയാക്കി 'ചേട്ടന്‍റെ' ആറാട്ടായിരുന്നു ഇന്നലെ. ചെന്നൈ സൂപ്പര്‍ കിങ്സിനെ ഒറ്റയ്ക്ക് തോളിയേറ്റി സഞ്ജു കൂറ്റന്‍ സ്കോറിലെത്തിക്കുകയായിരുന്നു. സഞ്ജു ഒറ്റയ്ക്ക് നേടിയത് 101 റണ്‍സ്, മുംബൈയുടെ ആകെ സ്കോര്‍ 104!  സെഞ്ചറി തികച്ച സഞ്ജുവിനെ അഭിനന്ദിക്കാന്‍ മുംബൈ താരങ്ങള്‍ ഓടിയെത്തിയ കാഴ്ചയാണ് ആരാധകരുടെ മനംകവരുന്നത്. സൂര്യകുമാര്‍ യാദവ് ഓടിയെത്തി സഞ്ജുവിനെ ആശ്ലേഷിച്ചു. സ‍ഞ്ജുവിന്‍റെ 'അടിയേറ്റ' ബുംറ കൈ കൊടുത്തപ്പോള്‍, ഹാര്‍ദിക് പാണ്ഡ്യ നിറഞ്ഞ ചിരിയോടെ തോളില്‍ തട്ടി അഭിനന്ദിക്കുകയും ചെയ്തു.

10 ഫോറും ആറ് സിക്സറുമടങ്ങുന്നതായിരുന്നു സഞ്ജുവിന്‍റെ ഇന്നിങ്സ്. 54 പന്തില്‍ നിന്നും 101 റണ്‍സ്. ഒരറ്റത്ത് ചെന്നൈ ബാറ്റര്‍മാര്‍ കൂടാരം കയറുമ്പോഴും മുംബൈയെ അവരുടെ നാട്ടില്‍ ഒട്ടും ഭയക്കുന്നില്ലെന്ന് സഞ്ജു തെളിയിച്ചുകൊണ്ടേയിരുന്നു. സീസണിലെ രണ്ടാമത്തെയും ഐപിഎല്‍ കരിയറിലെ അഞ്ചാമത്തെയും സെഞ്ചറിയാണ് സഞ്ജു ഇന്നലെ നേടിയത്.  26 പന്തില്‍ നിന്ന് സഞ്ജു അര്‍ധ സെഞ്ചറി നേടി. ലോകകപ്പ് ഫൈനലിലെ പ്രകടനത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു സഞ്ജുവിന്‍റെ ബാറ്റിങ്.  ക്രിഷ് ഭഗതിന്‍റെ ബ്ലോക്ഹോളില്‍ ലാന്‍ഡ് ചെയ്ത യോര്‍ക്കര്‍ തേഡ്മാനിലൂടെ പ്ലേസ് ചെയ്തത്, ബുംറയ്ക്കെതിരെ തൊടുത്ത സ്കൂപ്..ആരാധകരെ കോരിത്തരിപ്പിക്കുന്ന നിമിഷങ്ങളാണ് സഞ്ജു സമ്മാനിച്ചത്.  'എങ്ങനെ കളിക്കണമെന്ന് മുന്‍കൂട്ടി തീരുമാനിക്കാറില്ലെന്നും മല്‍സരത്തിന്‍റെ സ്വഭാവമാണ് കളിയുടെ രീതി നിര്‍ണയിക്കുന്നതെന്നുമായിരുന്നു മല്‍സരത്തിന് ശേഷം സ‍ഞ്ജുവിന്‍റെ പ്രതികരണം. 'പവര്‍പ്ലേയ്ക്ക് ശേഷം തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. ബാറ്റിങില്‍ താളം കണ്ടെത്തി അത് തുടരുക മാത്രമായിരുന്നു ലക്ഷ്യം. ടീമാണ് എന്നെ സംബന്ധിച്ച് വലുത്– സഞ്ജു കൂട്ടിച്ചേര്‍ത്തു. 

അതേസമയം, തങ്ങളുടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് മുംബൈ ഇന്നലെ വാങ്കഡെയില്‍ വഴങ്ങിയത്. പവര്‍പ്ലേയില്‍ വിക്കറ്റുകള്‍ വീണതാണ് തോല്‍വിക്ക് കാരണമായതെന്നും ന്യായീകരിക്കാന്‍ ഒന്നുമില്ലെന്നും മല്‍സരശേഷം മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് തുറന്ന് സമ്മതിക്കുകയും ചെയ്തു. തിലക് വര്‍മയും സൂര്യകുമാര്‍ യാദവും മാത്രമാണ് മുംബൈ നിരയില്‍ അല്‍പമെങ്കിലും പിടിച്ച് നിന്നത്. 

ENGLISH SUMMARY:

Sanju Samson delivered a masterclass at Wankhede Stadium, scoring a brilliant 101 runs off 54 balls to lead Chennai Super Kings to a historic victory against Mumbai Indians. Samson's innings, featuring 10 fours and 6 sixes, overshadowed MI’s entire team total of 103 runs. Despite the rivalry, MI stars Suryakumar Yadav, Jasprit Bumrah, and Hardik Pandya were seen congratulating Samson on his fifth IPL century. This victory marks Mumbai Indians' biggest defeat in IPL history, as Samson continues his sublime form in IPL 2026.