New Delhi 2025 June 02 : Royal Challengers Bengaluru\'s captain Rajat Patidar and Punjab Kings\' captain Shreyas Iyer during a press conference on the eve of the Indian Premier League (IPL) 2025 final cricket match between Bengaluru and Punjab, in Ahmedabad. @ Rahul R Pattom
ഐപിഎല്‍ ടീമുകള്‍ക്ക് പുതിയ നിര്‍ദേശവുമായി ബിസിസിഐ. ടീം നല്‍കുന്ന 16 അംഗ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ ആരും ഫീല്‍ഡില്‍ ഇറങ്ങാന്‍ പാടില്ലെന്നാണ് പുതിയ നിര്‍ദേശം. വെള്ളം കൊടുക്കാനോ, ബാറ്റ് കൈമാറാനോ സന്ദേശങ്ങള്‍ കൈമാറുന്നതിനോ ഇറങ്ങുന്നതാണ് ബിസിസിഐ കര്‍ശനമായി വിലക്കിയത്. ഐപിഎലില്‍ ബിസിസിഐ പിടിമുറുക്കുന്നതിന്‍റെ ഭാഗമാണ് പുതിയ ചട്ടമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുതുക്കിയ ചട്ടം പ്രാബല്യത്തിലായതോടെ പതിനാറംഗ മാച്ച് ലിസ്റ്റില്‍ ഇല്ലാത്തവര്‍ക്ക് സബ്സ്റ്റിറ്റ്യൂട്ട് ഡ്യൂട്ടികളും ചെയ്യാന്‍ കഴിയില്ല. പ്ലേയിങ് ഇലവനിലില്ലാത്തവര്‍ ബൗണ്ടറി ലൈനിന്‍റെ പരിസരത്തെത്തുന്നതും കര്‍ശനമായി വിലക്കിയിട്ടുണ്ട്. കളി നടക്കുന്ന സമയത്ത് ബിബ് ധരിച്ചവരില്‍ പരമാവധി അഞ്ച് താരങ്ങള്‍ക്ക് മാത്രമേ ബൗണ്ടറി ലൈനരികില്‍ ഏതെങ്കിലും തരത്തില്‍ നില്‍ക്കാന്‍ കഴിയുകയുള്ളൂ. പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടവര്‍ ഇറങ്ങുമ്പോഴും പരമാവധി അഞ്ച് എന്നത് ബാധകമാണ്. ശേഷമുള്ളവര്‍ നിര്‍ബന്ധമായും ഡഗൗട്ടില്‍ തന്നെ ഇരിക്കണം. ഇവര്‍ ബൗണ്ടറി ലൈനിനോ എല്‍ഇഡി പരസ്യബോര്‍ഡുകള്‍ക്കരികിലേക്കോ പോകാന്‍ പാടില്ലെന്നും ചട്ടം പറയുന്നു.
ചട്ടം 11.5.2 അനുസരിച്ച് ഫീല്‍ഡിലുള്ളവര്‍ക്ക് ഡ്രിങ്ക്സ് കൊടുക്കാന്‍ 16 അംഗ പട്ടികയില്‍ പേരുള്ളവര്‍ക്ക് ഇറങ്ങാം. അപ്പോള്‍ ബിബ് ധരിച്ചിട്ടുണ്ടാകണം, സമയനഷ്ടം ഉണ്ടാക്കാനും പാടില്ല. ചട്ടം 24.1.4 അനുസരിച്ച് പ്ലേയിങ് ഇലവനില്‍ ഇല്ലാത്തവരും സബ്സ്റ്റിറ്റ്യൂട്ട് ഫീല്‍ഡര്‍മാരല്ലാത്തവരും പ്ലേയങ് ഏരിയയിലും ബൗണ്ടറിക്കും ഫെന്‍സിങിനുമിടയിലുള്ള ഭാഗത്ത് ഇറങ്ങുമ്പോഴും ബിബ് ധരിച്ചിരിക്കണം.
എല്ലാ സബ്സ്റ്റിറ്റ്യൂട്ടുകള്‍ക്കും മല്‍സരം നടക്കുമ്പോള്‍ ഇറങ്ങാനാവില്ലെന്ന നിര്‍ദേശം ബിസിസിഐയില്‍ നിന്ന് ലഭിച്ചതേയുള്ളൂവെന്നും ഡ്രിങ്ക്സുമായി പോകുന്നതില്‍ നിന്നും അവര്‍ക്ക് വിലക്കുണ്ടെന്നും 16 അംഗ ലിസ്റ്റിലുള്ളവര്‍ക്ക് മാത്രമേ ഇതിന് കഴിയുകയുള്ളൂവെന്നും ഐപിഎല്‍ ടീമുകളും വ്യക്തമാക്കിയതായി ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സീസണ്‍ ആരംഭിച്ചതിന് പിന്നാലെ മാച്ച് ഡേയിലെ പ്രാക്ടീസ് സെഷന്‍ കവര്‍ ചെയ്യുന്നതിന് ബിസിസിഐ നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇതിന് പുറമെ പരിശീലനം നടത്തുന്ന ഗ്രൗണ്ടില്‍ ആളുകള്‍ പ്രവേശിക്കുന്നതിനും, സപ്പോര്‍ട്ട് സ്റ്റാഫിന്‍റെ എണ്ണത്തിനും നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.