india-vs-pakistan

അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യ– പാക്ക് മല്‍സരം. ഒമാനിലെ മസ്കറ്റില്‍ നടക്കുന്ന ഏഷ്യന്‍ ബീച്ച് ഹാന്‍ഡ്ബോള്‍ ചാംപ്യന്‍ഷിപ്പിലാണ് ഇന്ത്യ പാക്കിസ്ഥാനെ നേരിട്ടത്. ജനങ്ങളുടെ എതിർപ്പ് ഭയന്ന് ഇന്ത്യൻ സംഘം ആദ്യം മത്സരം ബഹിഷ്‌കരിക്കാൻ ആലോചിച്ചിരുന്നു. എന്നാൽ ഏഷ്യന്‍ ഫെഡറേഷന്‍ വിലക്കും വലിയ തുക പിഴയും ഏർപ്പെടുത്തുമെന്ന് മുന്നറിയിപ്പിനെ തുടര്‍ന്നാണ് ടീം മല്‍സരിച്ചത്.

ലീഗ് മത്സരത്തിനിടെ ഇന്ത്യൻ താരങ്ങൾ കറുത്ത ആം ബാൻഡ് ധരിച്ചാണ് ഇന്ത്യന്‍ താരങ്ങള്‍ മല്‍സരത്തിനിറങ്ങിയത്. എന്നാല്‍ സംഘാടകരും ഏഷ്യന്‍ ഹാന്‍ഡ്ബോള്‍ ഫെഡറേഷനും ഇടപെട്ട് ഇത് ഒഴിവാക്കുകയായിരുന്നു. ഇത്തരം നടപടികളുണ്ടായാല്‍ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്താക്കുമെന്ന് സംഘാടകര്‍ ഇന്ത്യന്‍ ടീമിനെ അറിയിക്കുകയായിരുന്നു.. രാജ്യാന്തര ഹാന്‍ഡ്ബോള്‍ ഫെഡറേഷന്‍റെ നിയമപ്രകാരം മല്‍സരം ബഹിഷ്കരിച്ചാല്‍ 10,000 ഡോളറാണ് ടീമിന് ചുമത്തുന്ന പിഴ. രാജ്യാന്തര മല്‍സരങ്ങളില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് വിലക്കും ടീം നേരിടേണ്ടി വന്നേക്കാം.

ഇന്ത്യൻ ടീം മല്‍സരം ബഹിഷ്കരിച്ചാല്‍ ഒളിമ്പിക് ചാർട്ടറിന്‍റെ അന്തസ്സിനു വിരുദ്ധമാകുമെന്നാണ് ഏഷ്യന്‍ ഹാന്‍ഡ്ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കിയത്. ഞങ്ങൾക്ക് മറ്റ് മാർഗങ്ങളൊന്നുമില്ലായിരുന്നുവെന്ന് ഹാൻഡ്‌ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആനന്ദേശ്വർ പാണ്ഡെ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മല്‍സരത്തില്‍ ഇന്ത്യ 2-0 ത്തിന് തോറ്റു. 

മല്‍സരത്തിന് മുന്‍പ് പാകിസ്ഥാനുമായി കളിക്കണോ വേണ്ടയോ എന്നതില്‍ മാര്‍ഗനിര്‍ദ്ദേശം തേടി  കായികമന്ത്രാലയത്തിനും ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷനും ഇ–മെയില്‍ സന്ദേശം അയച്ചിരുന്നതായി പാണ്ഡെ പറഞ്ഞു. എന്നാല്‍ ഉടനെ മറുപടി ലഭിച്ചില്ല. ഇന്ത്യ പാക്കിസ്ഥാനുമായി കളിക്കുന്നതിന് എതിരെ സര്‍ക്കാറില്‍ നിന്ന് നിര്‍ദ്ദേശമൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. 

മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ടൂര്‍ണമെന്‍റിലേക്കുള്ള എന്‍ട്രി അയക്കുന്നതാണ്. മേയ് അഞ്ചിനാണ് ടീം മസ്കറ്റിലെത്തിയത്. സെമിയിലെ ഫൈനലിലോ ഇരു ടീമുകളും വീണ്ടും മല്‍സരിക്കേണ്ടി വന്നേക്കാം. അതിനാല്‍ കായികമന്ത്രാലയത്തിന്‍റെയും ഒളിംപിക്സ് അസോസിയേഷന്‍റെയും മറുപടിക്ക് കാത്തിരിക്കുകയാണെന്നും പാണ്ഡെ പറഞ്ഞു. 

ENGLISH SUMMARY:

Despite rising India–Pakistan border tensions, the two nations faced off in the Asian Beach Handball Championship in Muscat, Oman. Initially, India considered boycotting the match due to public sentiment, but participated after warnings from the Asian Federation.