ipl-trophy

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മല്‍സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവയ്ക്കുന്നതായി ബിസിസിഐ. ഇന്ത്യ–പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. രാജ്യം യുദ്ധസമാന സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ മല്‍സരങ്ങള്‍ തുടരുന്നതില്‍ അനൗചിത്യമുണ്ടെന്ന് വ്യക്തമാക്കിയാണ് നടപടിയെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിഎലില്‍ പങ്കെടുക്കുന്ന വിദേശതാരങ്ങള്‍ സുരക്ഷ സംബന്ധിച്ച ആശങ്ക പങ്കുവച്ചിരുന്നതായും ഇത് കൂടി കണക്കിലെടുത്താണ് തീരുമാനമെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. 

ബിസിസിഐയുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. ശേഷിക്കുന്ന ഐപിഎല്‍ മല്‍സരങ്ങളൊന്നും സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ അല്ലെങ്കിലും കളിക്കാരുടെ മാനസികാവസ്ഥ ബോര്‍‍ഡ് പരിഗണിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാക് ആക്രമണത്തിന് പിന്നാലെ ഇന്നലെ ധരംശാലയില്‍ വച്ചുനടന്ന ഡല്‍ഹി കാപിറ്റല്‍സ്– പഞ്ചാബ് കിങ്സ് മല്‍സരം നിര്‍ത്തിവച്ചിരുന്നു.

ബ്ലാക്ക് ഔട്ടിനെ തുടര്‍ന്ന് ആദ്യം നിര്‍ത്തിവച്ചുവെങ്കിലും പത്തോവറുകള്‍ പിന്നിട്ടതോടെ കളി ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ അനുവദിച്ച പ്രത്യേക ട്രെയിനിലാണ് താരങ്ങള്‍ ഡല്‍ഹിയിലേക്ക് മടങ്ങിയത്. കളി ഉപേക്ഷിച്ചതിന് പിന്നാലെ ഐപിഎല്‍ നിര്‍ത്തിവയ്ക്കുമോ എന്ന ചോദ്യത്തിന് സാഹചര്യം പോലെ തീരുമാനിക്കുമെന്നും സ്ഥിതിഗതികള്‍ വിശദമായി വിലയിരുത്തുന്നുവെന്നുമായിരുന്നു ബിസിസിഐ സെക്രട്ടറി ദേവജിത് സാക്കിയ ഇന്നലെ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചത്. 

സമാധാനമായിരിക്കാന്‍ എല്ലാ സാഹചര്യവുമുള്ളപ്പോള്‍ യുദ്ധം തിരഞ്ഞെടുത്തത് പാക്കിസ്ഥാനാണെന്നായിരുന്നു സംഘര്‍ഷത്തെ കുറിച്ച് മുന്‍താരമായ വീരേന്ദര്‍ സെവാഗ് എക്സില്‍ കുറിച്ചത്. ഭീകരരെയും അവരുടെ സ്വത്ത് വകകളെയും സംരക്ഷിക്കുന്ന  സമീപനമാണ് പാക്കിസ്ഥാന്‍റേത് . ഇതിന് പാക്കിസ്ഥാന്‍ ഒരിക്കലും മറക്കാത്ത രീതിയില്‍  സൈന്യം ഉചിതമായ മറുപടി നല്‍കുമെന്നും സെവാഗ് കുറിച്ചു. 

ENGLISH SUMMARY:

In light of escalating tensions between India and Pakistan, the BCCI has indefinitely suspended the IPL, citing national security and player concerns. The decision follows the abrupt halt of the Delhi Capitals vs Punjab Kings match in Dharamshala due to blackout and safety fears.