Image Credit: X
അതിര്‍ത്തിയില്‍ ഇന്ത്യ– പാക് സംഘര്‍ഷം രൂക്ഷമാകവേ ഹിമാചൽ പ്രദേശിലെ ധരംശാലയിലെ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരുന്ന ഐപിഎല്‍ മല്‍സരം നിര്‍ത്തിവച്ചു. ഫ്ലഡ്‌ലൈറ്റ് ടവറുകളിൽ ഒന്ന് ആദ്യം പ്രവർത്തിക്കുന്നത് നിർത്തുകയായിരുന്നു. സാങ്കേതിക തകരാര്‍ എന്നാണ് ആദ്യം റിപ്പോര്‍ട്ട് വന്നതെങ്കിലും പിന്നാലെ രണ്ടാമത്തെ ഫ്ലഡ്‌ലൈറ്റും പ്രവർത്തിക്കുന്നത് നിർത്തി. ഇതോടെ ബ്ലാക്ക് ഔട്ട് ആണെന്ന റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങി. പിന്നാലെയാണ് സ്റ്റേഡിയത്തില്‍ നിന്ന് കാണികളെ ഒഴിപ്പിക്കാന്‍ തുടങ്ങിയത്. ഡൽഹി- പഞ്ചാബ് മല്‍സരമായിരുന്നു നടന്നുകൊണ്ടിരുന്നത്.
അതേസമയം, ജമ്മുവില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ മൂന്ന് പാക്ക് യുദ്ധവിമാനങ്ങള്‍ ഇന്ത്യ വെടിവച്ചിട്ടു. അമേരിക്കൻ നിർമിത F-16, ചൈനീസ് നിർമിത J17 എന്നിവയാണ് വെടിവച്ചിട്ടത്. ഇന്ത്യൻ യുദ്ധവിമാനങ്ങൾ ജമ്മുവിൽ നിന്ന് പറന്നുയർന്നതായും വിവരമുണ്ട്. ജെയ്സാൽമീരിലും പാക്കിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. ഇന്ത്യന്‍ പ്രതിരോധ സംവിധാനമായ S 400 ആക്രമണത്തെ തടുത്തു. ഒരേ സമയം വ്യാപക ആക്രമണത്തിനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. പൂഞ്ചിലും പാക്ക് ആക്രമണം തുടരുകയാണ്. പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ അതിർത്തി ജില്ലകൾ എല്ലാം ഇരുട്ടിലാണ്.