ഐപിഎല്ലില്‍ കൗമാരതാരം വൈഭവ് സൂര്യവംശിയുടെ സൂപ്പര്‍ സെഞ്ചറിയുടെ പിന്‍ബലത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. എട്ടുവിക്കറ്റിനാണ് രാജസ്ഥാന്‍ റോയല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്തത്. 210 റണ്‍സ് വിജയലക്ഷ്യം 25 പന്ത് ശേഷിക്കെ രാജസ്ഥാന്‍ മറികടന്നു. സെഞ്ചറി നേടിയ സൂര്യവംശിയും (38 പന്തില്‍ 101) അര്‍ധ സെഞ്ചറി നേടിയ യശസ്വി ജയ്സ്വാളും (40 പന്തില്‍ പുറത്താവാതെ 70) ഒന്നാം വിക്കറ്റില്‍ 166 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തിയര്‍ത്തിയത്. നായകന്‍ റയാന്‍ പരാഗ് 15 പന്തില്‍ 32 റണ്‍സെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ചു.
35 പന്തിലാണ് വൈഭവ് സൂര്യവംശി സെഞ്ചറി നേടിയത്. ട്വന്‍റി20 ക്രിക്കറ്റില്‍ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും 14 വയസും 32 ദിവസവും മാത്രം പ്രായമുള്ള സൂര്യവംശി സ്വന്തമാക്കി. ഏഴ് ഫോറും 11 സിക്സുമടക്കമാണ് വൈഭവിന്റെ സെഞ്ചറി. ഐപിഎലില്‍ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ചറി നേട്ടവും വൈഭവ് സൂര്യവംശിയുടെ പേരിലായി. റാഷിദ് ഖാനെ സിക്സര്‍ പറത്തിയാണ് താരത്തിന്റെ സെഞ്ചറി. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണയും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ്ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. 50 പന്തിൽ നാലു സിക്സും അഞ്ച് ഫോറുമുൾപ്പെടെ 84 റൺസെടുത്ത നായകന്‍ ശുഭ്മൻ ഗില്ലും 30 പന്തില്‍ 39 റൺസെടുത്ത സായ് സുദർശൻ മികച്ച തുടക്കമാണ് ഗുജറാത്ത് ടൈറ്റന്‍സിന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 62 പന്തില്‍ 93 റൺസെടുത്തു. ജോസ് ബട്‌ലര്‍ 26 പന്തില്‍ 50 റണ്‍സെടുത്ത് മികച്ച പിന്തുണ നല്‍കി. രാജസ്ഥാനായി തീക്ഷണ രണ്ടും ആര്‍ച്ചറും സന്ദീപ് ശര്‍മയും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.