rishabh-pant

മുംബൈ ഇന്ത്യന്‍സിനെതിരായ 54 റണ്‍സ് തോല്‍വിയോടെ സീസണിലെ ആറാം തോല്‍വിയാണ് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് വഴങ്ങുന്നത്. ടീമിന്‍റെ തോല്‍വിക്കൊപ്പം  ക്യാപ്റ്റന്‍ ഋഷഭ് പന്തിനെതിരെ നടപടിയെടുത്തിരിക്കുകയാണ് ബിസിസിഐ. മല്‍സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരിലാണ് താരത്തിന് പിഴയിട്ടത്. 

ഈ സീസണില്‍ രണ്ടാം മല്‍സരത്തിലാണ് ടീം കുറഞ്ഞ ഓവര്‍ നിരക്കില്‍ ശിക്ഷിക്കപ്പെടുന്നതെന്ന് ഐപിഎല്‍ വ്യക്തമാക്കി. 24 ലക്ഷം രൂപയാണ് ക്യാപ്റ്റന്‍ പന്ത് പിഴയായി അടയ്ക്കേണ്ടത്. ഇലവനിലുണ്ടായിരുന്ന താരങ്ങളും ഇംപാക്ട് പ്ലെയറും പിഴ അടയ്ക്കണം. മാച്ച് ഫീസിന്‍റെ 25 ശതമാനമോ ആറു ലക്ഷം രൂപയോ (ഏതാണോ കുറവ്) പിഴയായി ഈടാക്കും. 

മുംബൈയ്ക്കെതിരായ മല്‍സരത്തിലും റിഷഭ് പന്ത് മോശം ഫോം തുടര്‍ന്നു. രണ്ട് പന്തില്‍ നാല് റണ്‍സാണ് താരം ഇന്നലെ നേടിയത്. 10 മല്‍സരത്തില്‍ നിന്നായി ഇതുവരെ 110 റണ്‍സാണ് പന്ത് നേടിയത്. കഴിഞ്ഞ വര്‍ഷം നടന്ന ഐപിഎല്‍ സീസണില്‍ 27 കോടി രൂപയ്ക്കാണ് പന്തിനെ ലക്നൗ സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമാണ് പന്ത്. 

215 റണ്‍സ് നേടിയ മുംബൈ ഇന്ത്യന്‍സ് 161 റണ്‍സിന് ലഖ്നൗ ടീമിനെ പുറത്താക്കുകയായിരുന്നു.2 2 പന്തിൽ 35 റൺസെടുത്ത ആയുഷ് ബദോനിയാണ് ലക്നൗവിന്റെ ടോപ് സ്കോറർ. മിച്ചൽ മാര്‍ഷ് (24 പന്തിൽ 34), നിക്കോളാസ് പുരാൻ (15 പന്തിൽ 27), ഡേവിഡ് മില്ലർ (16 പന്തിൽ 24) എന്നിവരും മികച്ച പ്രകടനം നടത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുത്തു. റയാൻ റിക്കിൾട്ടന്‍റെ 58 റണ്‍സും സൂര്യകുമാർ യാദവിന്റെ 54 റണ്‍സുമാണ് മുംബൈയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.

ENGLISH SUMMARY:

After suffering their sixth loss of the season with a 54-run defeat against Mumbai Indians, Lucknow Super Giants' captain Rishabh Pant is fined by BCCI for maintaining a slow over rate during the match.