ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരത്തില്‍ ജസ്പ്രിത് ബുംറയെ സിക്സറടിച്ചത് ആഘോഷിച്ച് ലഖ്നൗ സൂപ്പര്‍ ജയ്ന്‍റ്സ് താരം രവി ബിഷ്ണോയ്. നാല് വിക്കറ്റുമായി തിളങ്ങി നില്‍ക്കുന്നതിനിടെയാണ് ബുംറയെ രവി ബിഷ്ണോയ് സിക്സറടിച്ചത്. സിക്സറടിച്ച ശേഷമുള്ള ആഘോഷം ബുംറയെയും ലഖ്നൗ ക്യാംപിലും ചിരിപടര്‍ത്തി.
18-ാം ഓവറിന്‍റെ അവസാന പന്തിലാണ് സിക്സര്‍ വന്നത്. ബുംറ നാല് വിക്കറ്റ് നേടി ലഖ്നൗ ഫ്രാഞ്ചൈസിയെ തകര്‍ത്ത അവസരത്തിലാണ് സിക്സറെന്നതാണ് ആഘോഷത്തിന് കാരണം. നാല് വിക്കറ്റില്‍ മൂന്നും വീണത് ബുംറ എറിഞ്ഞ അവസാന ഓവറിലാണ്. 18-ാം ഓവറിന്‍റെ അവസാന പന്ത് സിക്‌സറിലേക്ക് പറത്തിയ ശേഷമാണ് ബിഷ്‌ണോയിയുടെ ആഘോഷം.
ഇതുവരെ 76 മല്‍സരം കളിച്ച ബിഷ്ണോയ് രണ്ട് സിക്സര്‍ മാത്രമാണ് അടിച്ചത്. സിക്സര്‍ നേടിയെങ്കിലും ആരുടെ ബാറ്റിങും ലഖ്നൗ ടീമിന്‍റെ രക്ഷയ്ക്കെത്തിയില്ല. സീസണിലെ ആറാം തോല്‍വിയാണ് ലഖ്നൗ സൂപ്പര്‍ ജെയ്ന്‍റ്സ് വഴങ്ങിയത്. 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ 161 ന് പുറത്തായി.
22 പന്തിൽ 35 റൺസെടുത്ത ആയുഷ് ബദോനിയാണ് ലക്നൗവിന്റെ ടോപ് സ്കോറർ. മിച്ചൽ മാര്‍ഷ് (24 പന്തിൽ 34), നിക്കോളാസ് പുരാൻ (15 പന്തിൽ 27), ഡേവിഡ് മില്ലർ (16 പന്തിൽ 24) എന്നിവരും മികച്ച പ്രകടനം നടത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുത്തു. റയാൻ റിക്കിൾട്ടന്‍റെ 58 റണ്‍സും സൂര്യകുമാർ യാദവിന്റെ 54 റണ്‍സുമാണ് മുംബൈയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.