rohit-sharma

തുടര്‍ച്ചയായ നിരാശപ്പെടുത്തലുകള്‍ക്ക് ശേഷം മികച്ചൊരു ഇന്നിങ്സാണ് ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മ പുറത്തെടുത്തത്. 45 പന്തില്‍ പുറത്താകെ 76 റണ്‍സ് നേടിയ താരം ആറു സിക്സറും നാല് ഫോറും നേടി. മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട താരം ഈ നേട്ടത്തില്‍ വിരാട് കോലിയെ മറികടന്നു. 

ഐപിഎല്‍ കരിയറില്‍ 20 തവണയാണ് രോഹിത് ശര്‍മ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത്. 19 തവണ പുരസ്കാരം നേടിയ കോലിയെയാണ് രോഹിത് മറികടന്നത്. 25 തവണ കളിയിെല താരമായി  എബി ഡിവില്ലേഴസും 22 തവണ പുരസ്കാരം നേടിയ ക്രിസ് ഗെയിലുമാണ് മുന്നില്‍.  രോഹിതിനൊപ്പം സൂര്യകുമാര്‍ യാദവും തകര്‍ത്തടിച്ചതോടെ ഒന്‍പത് വിക്കറ്റിനാണ് ടീം ജയിച്ചത്. 

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാമനാണ് നിലവില്‍ രോഹിത് ശര്‍മ. 259 ഇന്നിങ്സില്‍ നിന്നാണ് 6774 റണ്‍സാണ് രോഹിത് നേടിയത്. ചെന്നൈയ്ക്കെതിരായ മല്‍സരത്തില്‍ മറികടന്നത് ശിഖര്‍ ധവാനെയാണ്. 6769 റണ്‍സാണ് ധവാന്‍ നേടിയത്. 252 ഇന്നിങ്സില്‍ നിന്ന് 8326 റണ്‍സ് നേടിയ വിരാട് കോലിയാണ് റണ്‍വേട്ടക്കാരില്‍ മുന്നില്‍. 

മുന്‍ മല്‍സരങ്ങളില്‍ 0,8, 13, 17, 18, 26 എന്നിങ്ങനെയായിരുന്നു രോഹിതിന്‍റെ സ്കോറിങ്. ദീര്‍ഘനാളിന് ശേഷമുള്ള മികച്ച പ്രകടനത്തെ പറ്റി രോഹിത് ശര്‍മ മല്‍സര ശേഷം പറഞ്ഞതിങ്ങനെ. 'കുറെ നാളിന് ശേഷം വീണ്ടും ഇവിടെ. സ്വന്തം കഴിവില്‍ സംശയിക്കാനും മറ്റു കാര്യങ്ങള്‍ ചെയ്യാനും എളുപ്പമാണ്. എന്നെ സംബന്ധിച്ച് പ്രാക്ടീസ് മുടക്കാതെ പന്തുകള്‍ നന്നായി കളിക്കുക എന്നതാണ് പ്രധാനം. മനസിന് വ്യക്തതയുണ്ടെങ്കില്‍ ഇത്തരം കാര്യങ്ങള്‍ നടക്കും' എന്നായിരുന്നു രോഹിതിന്‍റെ വാക്കുകള്‍. 

ENGLISH SUMMARY:

After a series of disappointing performances, Mumbai Indians’ Rohit Sharma delivered a stellar innings against Chennai Super Kings. Scoring 76 runs off 45 balls with six sixes and four boundaries, he was named Man of the Match and surpassed Virat Kohli in a key achievement.