Image Credit: X
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈയുടെ ജയത്തിന് പിന്നാലെ ഹൃദയസ്പര്‍ശിയായ രംഗത്തിനാണ് വാങ്കഡെ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇഷാൻ കിഷനുമായുള്ള മുംബൈ ഇന്ത്യന്‍സ് ഉടമ നിത അംബാനിയുടെ കൂടിക്കാഴ്ചയാണ് വൈറലാകുന്നത്. ഇഷാന്‍ നിതയുടെ അടുത്തേക്ക് ഓടിയെത്തുന്നതും നിത അംബാനി സ്നേഹത്തോടെ ഇഷാന്‍റെ കവിളില്‍ തലോടുന്നതും ദൃശ്യങ്ങളില്‍ കാണാം. അപൂര്‍വവും ഹൃദയ സ്പര്‍ശിയുമായ പുനസമാഗമം. മുൻ മുംബൈ താരവും ഇപ്പോഴത്തെ ഹൈദരാബാദ് വൺ ഡൗൺ ബാറ്ററുമാണ് ഇഷാന്‍ കിഷന്‍.
കളിക്കാർ കൈകൊടുത്ത് ഡഗൗട്ടുകളിലേക്ക് നീങ്ങാൻ തുടങ്ങിയപ്പോഴാണ് ഇഷാന്‍ നിത അംബാനിയുടെ അടുത്തേക്കെത്തിയത്. ഊഷ്മളമായ പുഞ്ചിരിയോടെ നിത ഇഷാനെ സ്വാഗതം ചെയ്തു. സ്നേഹത്തോടെ കവിളില്‍ തലോടുകയും ഇരുവരും സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തു. നിത അംബാനിയോടൊപ്പം മാത്രമല്ല, മുംബൈ ഇന്ത്യൻസ് ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യയുമൊത്തുള്ള ഹൃദയസ്പർശിയായ രംഗങ്ങളും ഓണ്‍ലൈനില്‍ നിറയുന്നുണ്ട്. മത്സരം കഴിഞ്ഞപ്പോൾ കരഞ്ഞുപോയ ഇഷാനെ തോളിൽ കയ്യിട്ട് ആശ്വസിപ്പിക്കുന്ന ഹാർദികിന്‍റെ ചിത്രമാണ് വൈറല്‍.
മുമ്പ് ഏഴ് സീസണുകളായി മുംബൈയിലായിരുന്ന ഇഷാനെ വലിയ തുകയ്ക്കാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കുന്നത്. മുംബൈയുടെ എതിരാളിയായി വാങ്കഡെയില്‍ വച്ചുള്ള ഇഷാന്‍റെ ആദ്യ മല്‍സരമായിരുന്നു ഇന്നലത്തെ മുംബൈ– ഹൈദരാബാദ് പോരാട്ടം. ചുരുക്കത്തില്‍ ഇഷാന് മറക്കാനാവാത്ത പോരാട്ടമായിരുന്നു ഇത്. എന്നാല്‍ മൂന്നാം നമ്പറിൽ ഇറങ്ങിയ ഇഷാൻ കിഷന്‍ വെറും രണ്ട് റൺസിന് പുറത്താകുകയായിരുന്നു. ഹാര്‍ദികിന്‍റെ ക്യാച്ച് മാത്രമായിരുന്നു ഇഷാന് അഭിമാനിക്കാവുന്ന ഒന്ന്. സണ്‍റൈസേഴ്സിന്‍റെ ആദ്യ മത്സരത്തിലെ സെഞ്ചറി ഒഴിച്ചാല്‍ ബാക്കി എല്ലാ മത്സരങ്ങളിലും നിറം മങ്ങിയ പ്രകടനമാണ് ഇഷാന്‍റെ ഭാഗത്തു നിന്ന് ഉണ്ടായത്. ഇതോടെ ട്രോളന്‍മാരുടെ ആക്രമണവും ഇഷാന്‍റെ പിന്നാലെയുണ്ട്.
ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈയ്ക്ക് നാലുവിക്കറ്റിനാണ് ജയം. വാങ്ക്ഡേയില്‍ നടന്ന മല്‍സരത്തില്‍ 163 റണ്‍സ് ചെയ്സ് ചെയ്തിറങ്ങിയ മുംബൈ 6 വിക്കറ്റ് നഷ്ടത്തില്‍ വിജയം കുറിച്ചു. മികച്ച തുടക്കമാണ് രോഹിത് ശര്‍മ മുംബൈയ്ക്ക് നല്‍കിയത്. വില്‍ ജാക്സ്– സൂര്യകുമാര്‍ യാദവ് കൂട്ടുകെട്ടാണ് മുംബൈയെ മുന്നോട്ട് നയിച്ചത്.