sanju-samson-appeling

ഐപിഎല്‍ 2025 ലെ ആദ്യ സൂപ്പര്‍ ഓവറില്‍ സൂപ്പറാകാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചില്ല. പവര്‍ പ്ലേയില്‍ മികച്ച സ്കോറിങോടെ നല്ലൊരു തുടക്കം സമ്മാനിച്ചെങ്കിലും ക്യാപ്റ്റന്‍ സഞ്ജു സാംസണും ടീമംഗങ്ങളും വരുത്തിയ പിഴവുകളും രാജസ്ഥാന്‍റെ തോല്‍വിക്ക് കാരണമായി. സഞ്ജുവിന്‍റെ ഡിആര്‍എസ് പിഴവും സന്ദീപ് ശര്‍മയുടെ അവസാന ഓവറും സൂപ്പര്‍ ഓവറിലെ മോശം ബാറ്റിങുമാണ് ആരാധകര്‍ തോല്‍വിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. 

13-ാം ഓവറില്‍ ജോഫ്ര ആര്‍ച്ചറിന്‍റെ പന്തിലാണ് സഞ്ജു ‍ഡിആര്‍എസ് എടുക്കാനുള്ള അവസരം നഷ്ടമാക്കിയത്.  കീപ്പര്‍ക്ക് മുകളിലൂടെ ഷോട്ട് കളിക്കാനുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറലിന്‍റെ ശ്രമം കൃത്യമായി കണക്ടായില്ല. സഞ്ജു പന്ത് കയ്യിലൊതുക്കിയെങ്കിലും ബാറ്റില്‍ കൊണ്ടില്ലെന്ന ധാരണയില്‍ ആരും അപ്പീല്‍ ചെയ്തില്ല. എന്നാല്‍ ടിവി റീപ്ലെയില്‍ ബാറ്റില്‍ ചെറിയ എഡ്ജുള്ളതായി കാണാം. 

രാജസ്ഥാന്‍ റോയല്‍സിന് അനുകൂലമായി അടുത്ത ഓവറില്‍ വനിഡു ഹസരംഗയുടെ പന്തില്‍ പോറല്‍ പുറത്തായെങ്കിലും 49 റണ്‍സാണ് താരം നേടിയത്. 18-ാം ഓവറില്‍ അനാവശ്യമായൊരു ഡിആര്‍എസ് ആണ് സഞ്ജു സാംസണെടുത്തത്. അഷുതോഷ് ശര്‍മയ്ക്ക് നേരെയായിരുന്നു സന്ദീപ് ശര്‍മയുടെ ബൗണ്‍സര്‍. പന്ത് ബാറ്റില്‍ കൊണ്ടെന്ന സംശയത്തില്‍ സഞ്ജു ഡിആര്‍എസിന് പോയെങ്കിലും ബാറ്റുമായി പന്തിന് ടച്ചില്ലെന്ന് ആള്‍ട്രാ എഡ്ജില്‍ വ്യക്തമായി. 

അവസാന ഓവര്‍ എറിയാന്‍ എത്തിയ സന്ദീപ് ശര്‍മ ആറു പന്തിന് പകരം എറിഞ്ഞത് 11 പന്തുകള്‍. ആദ്യ മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയ സന്ദീപ് ശര്‍മ നാല് വൈഡും ഒരു നോ ബോളും സഹിതം വിട്ടുകൊടുത്തത് 19 റണ്‍സ്. ഇതോെട ഐപിഎല്ലില്‍ ഒരോവറില്‍ എറ്റവും കൂടുതല്‍ പന്തെറിഞ്ഞ താരമെന്ന അനാവശ്യ റെക്കോര്‍ഡും സന്ദീപ് ശര്‍മ നേടി. 

സൂപ്പര്‍ ഓവറിലെ മോശം ബാറ്റിങും റണ്ണൗട്ടുകളാണ് മറ്റൊരു കാരണം. രണ്ട് വിക്കറ്റ് നഷ്ടമായതോടെ ആറു പന്ത് പൂര്‍ത്തിയാക്കാന്‍ രാജസ്ഥാന് സാധിച്ചില്ല. ബൗണ്ടറികളിലൂടെ സ്കോറിങ് തുടങ്ങിയിരുന്നെങ്കിലും നാലും അഞ്ചും പന്തില്‍ റിയാന്‍ പരാഗും ഷിമ്രോണ്‍ ഹെറ്റ്മെയറും റണ്ണൗട്ടാവുകയായിരുന്നു. 

ENGLISH SUMMARY:

Rajasthan Royals couldn’t emerge as superstars in the first Super Over of IPL 2025. Despite a strong start during the powerplay with aggressive scoring, mistakes by captain Sanju Samson and his teammates led to their downfall. Sanju’s poor DRS call, Sandeep Sharma’s underwhelming final over, and a weak batting display in the Super Over were all pointed out by fans as major reasons for Rajasthan's defeat.